കുഞ്ഞിനെ കടവരാന്തയില്‍ ഉപേക്ഷിച്ച് മുങ്ങിയ യുവതി കാമുകനൊപ്പം പിടിയില്‍

news145

തിരുവനന്തപുരം: പതിനൊന്നു മാസം പ്രായമുളള കുഞ്ഞിനെ കടവരാന്തയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന പുതിയതുറ സ്വദേശിനി പിടിയില്‍. പുതിയതുറ സ്വദേശിനി റോസ്‌മേരിയാണ് കാമുകനൊടൊപ്പം പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് റോസ്‌മേരി തന്റെ കാമുകനായ സാജനൊപ്പം പോയത്. ഇന്നലെ പുലര്‍ച്ചെ കുഞ്ഞിനെയും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയ റോസ്‌മേരി നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സിന് സമീപമാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയെ ഇവിടെ ഉപേക്ഷിച്ചിട്ടുണ്ടെന്നും കാമുകന് ഒപ്പം പോവുകയാണെന്നും റോസ്‌മേരി വീട്ടുകാരെ ഫോണിലൂടെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ വീട്ടുകാര്‍ നെയ്യാറ്റിന്‍കരയില്‍ എത്തി കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു. എന്നാല്‍ റോസ്‌മേരിയെ കണ്ടെത്താന്‍ ആയില്ല. വീട്ടുകാര്‍ നല്‍കിയ പരാതി പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. വൈകുന്നേരത്തെടെ പൊലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. കുഞ്ഞിനെ സ്വീകരിച്ച് വിട്ടുകാര്‍ക്കൊപ്പം പോകാന്‍ പൊലീസ് അവസരം നല്‍കിയെങ്കിലും കുട്ടിയെ വേണ്ട, വീട്ടുകാര്‍ക്കൊപ്പം പോകില്ല എന്ന നിലാപാടിലായിരുന്നു യുവതി.

റോസ്‌മേരിയുടേത് പ്രണയവിവാഹം ആയിരുന്നു. നാല് മാസം മുന്‍പാണ് ഭര്‍ത്താവ് വിദേശത്തേക്ക് പോയത്. പിന്നാലെയാണ് റോസ്‌മേരി പുതിയ കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചത്. മോഷണം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സാജനൊപ്പമാണ് റോസ്‌മേരി ഒളിച്ചോടാന്‍ ശ്രമിച്ചത്. യുവതിക്കെതിരെ ഇന്ത്യന്‍ പീനല്‍ കോഡിലെ 317, 34 എന്നീ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ (2015) 75 എന്ന വകുപ്പുമാണു ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Top