കോവിഡിന്റെ മറവില്‍ സ്വര്‍ണ കടത്ത്; നെടുമ്പാശേരിയില്‍ യുവതി അറസ്റ്റില്‍

കൊച്ചി: കോവിഡിന്റെ മറവില്‍ വീണ്ടും സ്വര്‍ണ കടത്ത്.നെടുമ്പാശേരി വിമാനത്താവളത്തില്‍ ബഹ്‌റൈനില്‍ നിന്ന് ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ യുവതിയില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി. തൃശൂര്‍ സ്വദേശിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്.

പത്ത് ലക്ഷം വില വരുന്ന 240 ഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ഇവര്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഈ വര്‍ഷം നിരവധി തവണ ഇവര്‍ വിദേശത്ത് നിന്ന് കൊച്ചിയിലെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് സൂചന. കൊവിഡ് പശ്ചാത്തലത്തിലും വിമാനത്താവങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. നേരത്തെ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സമാനമായ രീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു.

റാസല്‍ഖൈമയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.

കണ്ണൂര്‍ സ്വദേശി ജിതിനാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍ നിന്ന് മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

കരിപ്പൂരില്‍ തന്നെ ചാര്‍ട്ടഡ് വിമാനങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ 4 പേരെയും കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനേയും ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ മൂന്ന് യാത്രക്കാരെയുമാണ് പിടികൂടിയത്.

എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍ നിന്നും വന്ന ഫ്‌ലൈ ദുബായിയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ വന്ന മൂന്ന് പേരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Top