സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ല; കുടുംബകോടതിക്കെതിരെ ഹൈക്കോടതി

കൊച്ചി: വിവാഹമോചനക്കേസിലെ കുടുംബകോടതി ഉത്തരവിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്പായപ്പെട്ടു.

സ്ത്രീകള്‍ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടര്‍ ആദ്യം നല്‍കിയ വിവാഹ മോചന ഹര്‍ജി തൃശ്ശൂര്‍ കുടുംബകോടതി തള്ളിയിരുന്നു. തര്‍ക്കങ്ങള്‍ മറന്ന്, അഭിപ്രായവിത്യാസങ്ങള്‍ കുഴിച്ച് മൂടി വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാന്‍ നിര്‍ദേശിച്ചായിരുന്നു കുടുംബ കോടതി ഹര്‍ജി തള്ളിയത്. എന്നാല്‍ കുടുംബ കോടതിയുടെ നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നതു കേള്‍ക്കാന്‍ കുടുംബകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ഹൈക്കോടതയില്‍ ചൂണ്ടിക്കാട്ടി. കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല. ഒരു സ്ത്രീയുടെ തീരുമാനങ്ങളെ അമ്മയുടെയോ അമ്മായിയമ്മയുടെയോ തീരുമാനങ്ങളെക്കാള്‍ താഴ്ന്നതായി കണക്കാക്കാനാവില്ല. സ്ത്രീകള്‍ അമ്മമാരുടെയോ അമ്മായിയമ്മമാരുടെയോ അടിമകളല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Top