മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ ബലാത്സംഗ കേസില്‍ അറസ്റ്റ് വൈകുന്നതില്‍ ഡിജിപിക്ക് യുവതിയുടെ അമ്മയുടെ പരാതി

കൊച്ചി: ഹൈക്കോടതിയിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പിജി മനുവിനെതിരായ ബലാത്സംഗ കേസില്‍ പോലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചു. ചോറ്റാനിക്കര പോലീസ് അഭിഭാഷകനെ സഹ ായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റ് വൈകിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്കപ്പെടുന്നുണ്ട്.

ബലാത്സംഗ കേസില്‍ പ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് വൈകുന്നതിന്റെ കാരണമെന്താണെന്ന ചോദ്യത്തോടെയാണ് പരാതിക്കാരിയുടെ അമ്മ ഡിജിപിയ്ക്ക് കത്ത് അയച്ചത്. ഉന്നത സ്വാധീനമുള്ള പ്രതിയുടെ അറസ്റ്റ് വൈകുന്ന ഓരോ നിമഷവും ആശങ്കയുടേതാണെന്നും മരണ ഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നുമാണ് കത്തില്‍ പറയുന്നു. അതിനാല്‍ ഇനിയും നടപടികള്‍ വൈകിക്കരുതെന്നാണ് ആവശ്യം. ചോറ്റാനിക്കര പോലീസില്‍ പ്രതിയായ പിജി മനുവിന് സ്വാധീനമുണ്ടെന്നും സഹായം ലഭിക്കുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

കേസിനാധാരമായ സംഭവത്തില്‍ പ്രധാന തെളിവാകേണ്ട് അഭിഭാഷകന്റെ ഫോണ്‍ അടക്കം കാണാതായെന്നതില്‍ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി അടുത്ത ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കേണ്ടത്.

Top