ഗാസിയാബാദിൽ വിവാഹ ഷോപ്പിങ്ങിന് പോയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ഗാസിയാബാദ് : വിവാഹ ഷോപ്പിങ്ങിനായി വീട്ടിൽ നിന്നുപോയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഹാപുർ നിവാസിയായ ഷെഹ്‌സാദി (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വേവ് സിറ്റിയിലെ ഹോട്ടൽ മുറിയിലാണ് ഷെഹ്‌സാദിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അസറുദ്ദീനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

നവംബർ 14ന് ഷെഹ്‌സാദിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഷോപ്പിങ്ങിനായി ശനിയാഴ്ച വൈകിട്ടാണ് ഗാസിയാബാദിലേക്ക് പോയത്. ഞായറാഴ്ച രാവിലെ 7 മണിയോടെ ഷെഹ്‌സാദി മരിച്ചതായി അസറുദ്ദീൻ, ഷെഹ്‌സാദിയുടെ സഹോദരൻ ഡാനിഷിനെ വിളിച്ച് അറിയിച്ചു. തുടർന്ന് ഡാനിഷ് പൊലീസിനെ വിവരം അറിയിച്ചു.

‘‘നവംബർ 14ന് അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടാണ് ഞങ്ങൾ അവളോട് അവസാനമായി സംസാരിച്ചത്. ഞാൻ ഹോട്ടൽ മുറിയിലെത്തിയപ്പോൾ അവളുടെ വായിൽ നിന്ന് നുര വരുന്നുണ്ടായിരുന്നു. മൃതദേഹത്തിനടുത്ത് ദുപ്പട്ടയും ഉണ്ടായിരുന്നു’’– സഹോദരൻ ഡാനിഷ് പറഞ്ഞു. ഡാനിഷ് നൽകിയ പരാതിയിൽ അസറുദ്ദീനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്.. യുവതിയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

യുവതി സുഹൃത്ത് അസറുദ്ദീനോടൊപ്പമാണ് ഹോട്ടലിലെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഭക്ഷണം വാങ്ങാനായി അസറുദ്ദീൻ പുറത്തുപോയി. മുറി പുറത്തുനിന്ന് പൂട്ടിയശേഷമാണ് പോയത്. തുടർന്ന് ഞായറാഴ്ച രാവിലെയാണ് യുവതി മരിച്ചെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചതെന്ന് എസിപി സലോനി അഗർവാൾ പറഞ്ഞു. പ്രതി ഒളിവിലാണെന്നും പിടികൂടാൻ മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Top