റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിൽ

തിരുവനന്തപുരം: റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സ്ത്രീ പൊലീസ് പിടിയിലായി. മലപ്പുറം ജില്ലയിൽ നിലമ്പൂരിന് അടുത്ത് അകമ്പാടം സ്വദേശി തരിപ്പയിൽ ഷിബില(28) ആണ് പിടിയിലായത്. തിരുവനന്തപുരം ബാലരാമപുരത്ത് നിന്നാണ് പിടിയിലായത്. വിസ വാഗ്ദാനം ചെയ്തും ബിസിനസ് വായ്പ വാഗ്ദാനം ചെയ്തും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി നിരവധി പേര്‍ പരാതി നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ ക്യാഷറായി ജോലി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ ഷിബിലക്കെതിരെ പോലീസ് കേസെടുത്തിരുന്നു. റിസർവ് ബാങ്കിൽ ജോലിയുണ്ട് എന്ന് ബന്ധുക്കളേയും നാട്ടുകാരേയും പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ വ്യവസായിയോട് റിസർവ്വ് ബാങ്കിൽ നിന്നും ബിസിനസ്സ് ആവശ്യത്തിനായി വൻ തുക വായ്പ വാങ്ങി തരാമെന്ന് പറഞ്ഞു പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി തിരുവനന്തപരം റിസർവ് ബാങ്ക് ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെ ഒരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്ന് മനസ്സിലായത്.

തുടർന്ന് പണം നഷ്ടപ്പെട്ട വ്യവസായി കോടതിയിൽ പരാതി നൽകുകയും പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വയനാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പോലീസും ചേർന്ന് തിരുവനന്തപുരം ബാലരാമപുരത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഷിബില അറസ്റ്റിലായത് അറിഞ്ഞ് സ്റ്റേഷനിൽ പരാതി പ്രവാഹമായിരുന്നു. 4 ലക്ഷം മുതൽ 10 ലക്ഷം വരെ നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്. അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Top