ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ): ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതി തൂങ്ങിമരിച്ചു. തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യെയാണ് അര്‍ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഭര്‍ത്താവ് സതീഷിന്റെ അമ്മയും സഹോദരിപുത്രിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇരുപത്തിനാലുകാരിയായ സവിതയെ ഇന്നലെ പുലര്‍ച്ചെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു സവിതയുടെ വിവാഹം. ഭര്‍ത്താവ് വിദേശത്താണ്. സംഭവത്തെക്കുറിച്ച് വള്ളികുന്നം പൊലീസ് പറയുന്നതിങ്ങനെ. സവിതയും പാവുമ്പ സ്വദേശിയുമായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ച് സവിത ആത്മഹത്യ ഭീഷണി മുഴക്കി. അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി. വീടിന് പുറത്ത് നടന്ന സംഭാഷണത്തിനിടെ പെട്ടെന്ന് മുറിയില്‍ കയറി യുവതി വാതിലടച്ചു. പരിഭ്രാന്തനായ യുവാവ് ബഹളം വച്ച് ആളെക്കൂട്ടി.

ആളുകളെത്തി മുറി തുറന്ന് നോക്കുമ്പോള്‍ സവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ പുരുഷസുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സവിതയുടെ കുടുംബം ആരോപിക്കുന്നത്. സ്ത്രീധനമായി നല്‍കിയ 26 പവന്‍ സ്വര്‍ണം കാണാനില്ലെന്നും പരാതിയുണ്ട്.

അതേസമയം, പുരുഷ സുഹൃത്തുമായി വാക്കുതര്‍ക്കം ഉണ്ടായതിന് പിന്നാലെയാണ് സവിത ജീവനൊടുക്കിയതെന്ന് ഭര്‍തൃവീട്ടുകാര്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Top