അങ്കമാലിയിലെ ആശുപത്രിയില്‍ യുവതി കുത്തേറ്റ് മരിച്ചു; പ്രതി പിടിയില്‍

കൊച്ചി: എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. അമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷാണ് കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു.

ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത് ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ് ലിജിയെ കാണാനായാണ് ആശുപത്രിയിലേക്ക് എത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യിൽ കരുതി കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് ക്രൂര കൊലപാതകമുണ്ടായത്.

ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ പ്രതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.

Top