ചെന്നൈയില്‍ പഴക്കച്ചവടം നടത്തുന്ന സ്ത്രീയ പ്ലാറ്റ്‌ഫോമിലിട്ട് വെട്ടിക്കൊന്നു; യുവാവ് രക്ഷപ്പെട്ടു

ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെ റെയില്‍വേ സ്റ്റേഷനുള്ളില്‍ വച്ച് കൊല ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്. രാജേശ്വരി എന്ന പഴക്കച്ചവടം ചെയ്യുന്ന സ്ത്രീയെയാണ് നിരവധിയാളുകള്‍ നോക്കി നില്‍ക്കെ കൊലപ്പെടുത്തിയത്. ബീച്ച് സ്റ്റേഷനില്‍ നിന്നായിരുന്നു ഇവര്‍ ട്രെയിനില്‍ കയറിയത്. സൈദാപേട്ട് സ്റ്റേഷനിലാണ് രാജേശ്വരി ഇറങ്ങിയത്.

അക്രമിയും ഇതേ ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രെയിനിറങ്ങി മുന്നോട്ട് നീങ്ങിയ രാജേശ്വരിയെ തടഞ്ഞ് നിര്‍ത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാജേശ്വരി പ്ലാറ്റ്‌ഫോമില്‍ രക്തം വാര്‍ന്ന് കിടക്കുന്ന സമയത്ത് ഇയാള്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നവര്‍ രാജേശ്വരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനമായ മറ്റൊരു സംഭവത്തില്‍ ജോധ്പൂരില്‍ നാലംഗ കര്‍ഷക കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 19കാരനായ ബന്ധു പിടിയിലായിട്ടുണ്ട്. ആറ് മാസം പ്രായമുള്ള പിഞ്ചു ബാലിക അടക്കം നാല് പേരാണ് അക്രമി അതിക്രൂരമായി കൊല ചെയ്തത്. 55 കാരനായ ഗൃഹനാഥന്‍ പുനറാം, 50 കാരിയായ ഭാര്യ ഭന്‍വ്രി , 24കാരിയായ മരുമകള്‍ ധാപു, പേരക്കുട്ടി എന്നിവരെയാണ് ഇന്നലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വച്ച് തീയിട്ട നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. നാല് പേരേയും കഴുത്ത് അറുത്ത് കൊന്നശേഷം വീട്ടുമുറ്റത്തേക്ക് വലിച്ച് കൊണ്ട് വന്ന് തീയിടുകയായിരുന്നു.

Top