കാമുകിയെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി; യുപില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ലെസ്ബിയന്‍ കമിതാക്കളില്‍ ഒരാളെ മന്ത്രവാദിയുടെ സഹായത്തോടെ കൊലപ്പെടുത്തി. ലിംഗമാറ്റത്തിന്റെ മറവില്‍ 30 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ കാമുകി ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് നല്‍കിയതായി പൊലീസ് കണ്ടെത്തി. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

ഷാജഹാന്‍പൂര്‍ ജില്ലയിലാണ് അരുംകൊല നടന്നത്. ആര്‍സി മിഷന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പ്രിയ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നിറങ്ങിയ പ്രിയയെ ഏപ്രില്‍ 13 മുതല്‍ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തായത്. 24 കാരിയായ പ്രീതിയുമായി പ്രിയ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറയുന്നു.

പ്രിയയുമായുള്ള ബന്ധം പുറത്തറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഇതോടെ പ്രീതി ബന്ധത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ പ്രിയ തയ്യാറായില്ല. തുടര്‍ന്ന് പ്രീതിയും അമ്മ ഊര്‍മിളയും ഒരു മന്ത്രവാദിയുടെ സഹായത്തോടെ പ്രിയയെ കൊല്ലാന്‍ പദ്ധതിയിട്ടു. പ്രിയയെ കൊല്ലാന്‍ പ്രീതിയുടെ അമ്മ ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് വാഗ്ദാനം ചെയ്തു. കൂടാതെ പ്രിയയ്ക്ക് പുരുഷനാകാന്‍ ആഗ്രഹമുണ്ടെന്ന വിവരം പ്രീതി തന്ത്രിയെ അറിയിച്ചു. പ്ലാന്‍ അനുസരിച്ച് പ്രീതി പ്രിയയെ വിളിച്ച് തന്ത്രി ലിംഗമാറ്റം ചെയ്യുമെന്ന് വിശ്വസിപ്പിച്ചു.

പ്രിയയെ പുരുഷനാക്കാനെന്ന വ്യാജേന കാട്ടിലേക്ക് കൊണ്ടുപോയ മന്ത്രവാദി പ്രിയയോട് കണ്ണുകളടച്ച് പുഴക്കരയില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടാലി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ തന്ത്രിക് രാംനിവാസിനെയും പ്രീതിയെയും പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി ആനന്ദ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലി തന്ത്രിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

Top