ഉത്തര്‍പ്രദേശില്‍ യുവതിയെ കൊലപ്പെടുത്തി തലയും വിരലുകളും വെട്ടി മാറ്റി; 4 പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയില്‍ മകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാം ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തലയും വിരലുകളും വെട്ടി മാറ്റി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയില്‍ നിന്നാണ് സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം പൊലീസ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നാല് വിരലുകള്‍ ഉണ്ടായിരുന്നുമില്ല. പൊലീസ് നടത്തിയ തെരച്ചിലില്‍ മൃതദേഹം കിടന്ന സ്ഥലത്തുനിന്നും അല്‍പം മാറി സ്ത്രീയുടെ തല കണ്ടെത്തി. തലമുടി വെട്ടിമാറ്റി, പല്ലുകള്‍ പറിച്ചെടുത്ത നിലയിലായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ മൃതദേഹം മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന രാംകുമാര്‍ അഹിര്‍വാറിന്റെ ഭാര്യ മായാദേവിയുടേതാണെന്ന് കണ്ടെത്തി. തുടര്‍ അന്വേഷണത്തില്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചു. ഭര്‍ത്താവ് രാംകുമാര്‍, മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവന്‍ ഉദയ്ഭന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തുടങ്ങി. ഭര്‍ത്താവിനെയും മക്കളെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

യുവതിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചതായി എസ്പി അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. മായാദേവി രാംകുമാറിന്റെ രണ്ടാം ഭാര്യയാണ്. രാംകുമാറിന്റെ ഒരു മകനുമായി അവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാള്‍ സംശയിച്ചിരുന്നു. തുടര്‍ന്ന് നാല് പ്രതികളും ചേര്‍ന്ന് മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോടാലി കൊണ്ട് തലയും നാല് വിരലുകളും വെട്ടി മാറ്റുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും കണ്ടെടുത്തിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

Top