മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് അലൻസിയറിനെതിരെ പോലീസിൽ പരാതി

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി. തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി ലഭിച്ചത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലൻസിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസം​ഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം കത്തുകയാണ്.

ഈ അടുത്ത കാലത്ത് ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ല. അപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ വിട്ട് മാറാതെയാണ് അലൻസിയർ നിൽക്കുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.

അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമര്‍ശമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്.

വളരെയേറെ അഭിമാനത്തോടെ ഇതു കാണുന്നതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീര്‍ത്തും അനുചിതവും സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും ഇതു തീര്‍ത്തും അപലപനീയമാണെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Top