വ്യജ പീഡന പരാതി നല്‍കിയ യുവതിയ്ക്ക് രണ്ട് മാസം തടവ് ശിക്ഷ

jail

കൊല്‍ക്കത്ത: ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ പരാതി നല്‍കിയ യുവതിയ്ക്ക് രണ്ട് മാസം ജയില്‍ ശിക്ഷ വിധിച്ചു. അയല്‍വാസിയായ ബാര്‍ബര്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. കേസിലെ പ്രധാന സാക്ഷികളെ വിസ്തരിച്ചപ്പോള്‍ യുവതി തന്നെ വ്യാജ പരാതിയാണെന്ന് കോടതിയില്‍ കുറ്റ സമ്മതം നടത്തുകയായിരുന്നു. പോക്‌സോ നിയമപ്രകാരമായിരുന്നു ബാര്‍ബര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.

ജൂണില്‍ മുടിവെട്ടാന്‍ കടയില്‍ ചെന്ന തന്റെ എട്ട് വയസ്സുള്ള മകളെ ബാര്‍ബര്‍ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് ബാര്‍ബറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാല്‍പതിന് മുകളില്‍ ഇയാള്‍ക്ക് പ്രായമുണ്ട്. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാല്‍ വ്യാജ പരാതി നല്‍കാനുണ്ടായ കാരണമെന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വിവേക് ശര്‍മ്മ പറഞ്ഞു. പോക്‌സോ നിയമ പ്രകാരം വ്യാജ പരാതി നല്‍കുന്ന ആള്‍ക്ക് ആറ് മാസം തടവു ശിക്ഷ ലഭിക്കാന്‍ വകുപ്പുണ്ട്.

Top