ഡല്‍ഹിയിലെ തെരുവില്‍ വെടിയുതിര്‍ക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത യുവതി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ തെരുവിൽ തോക്കുമായെത്തി വെടിയുതിർക്കുകയും വ്യാപാരിയെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിലായി. ഡൽഹി ജാഫറബാദ് സ്വദേശിയായ നുസ്രത്താണ് പൊലീസ് പിടിയിലായത്. 28കാരിയായ ഇവർ ജാഫറബാദിലെ ഗുണ്ടാത്തലവനായ നാസിറിന്റെ കൂട്ടാളി മുഹ്സിന്റെ സഹോദരിയാണെന്ന് പൊലീസ് പറഞ്ഞു.

നവംബർ 18നാണ് സംഭവം നടന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ ചൗഹാൻ ബങ്കാർ തെരുവിലാണ് നുസ്രത്ത് തോക്കുമായി വന്ന് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. വ്യാപാരിയുമായി തർക്കത്തിലേർപ്പെട്ട യുവതി ഇതിനു പിന്നാലെ കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. യുവതി പരസ്യമായി വ്യാപാരിക്ക് നേരെ അസഭ്യവർഷം നടത്തുകയും ചെയ്തു. ഈ സമയത്ത് കുട്ടികളടക്കം ഒട്ടേറെ പേർ സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിന്റെ വീഡിയോ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.

ബുർഖ ധരിച്ചെത്തിയ നുസ്രത്ത് വെടിയുതിർക്കുന്നതും വ്യാപാരിയെ അസഭ്യം പറയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. സംഭവം കണ്ട് കുട്ടികളും നാട്ടുകാരും വിറങ്ങലിച്ച് നിൽക്കുന്നതും കൂടെയുണ്ടായിരുന്നയാൾ നുസ്രത്തിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവസമയത്ത് യുവതി മദ്യപിച്ചിരുന്നതായും മൊബൈൽ ഫോണിനെച്ചൊല്ലിയാണ് വ്യാപാരിയുമായി തർക്കമുണ്ടായതെന്നും പൊലീസ് പറഞ്ഞു.

Top