സഹായം ലഭിച്ചില്ല; കേന്ദ്രമന്ത്രിയുടെ വീടിനു മുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു

ബെംഗളൂരു: വീട് നന്നാക്കാന്‍ ധനസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് കേന്ദ്രമന്ത്രിയുടെ വീടിനു മുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനു മുമ്പിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീദേവി വീരപ്പ കമ്മാര്‍ (31) ആണ് ചികിത്സയ്ക്കിടെ മരിച്ചത്.

ധാര്‍വാര്‍ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീദേവി രണ്ട് ദിവസം മുമ്പേയാണ് കേന്ദ്രമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി വിഷം കഴിച്ചത്. കഴിഞ്ഞ തവണത്തെ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ സഹായം തേടിയാണ് സ്ഥലം എം.പി. കൂടിയായ പ്രഹ്ലാദ് ജോഷിയുടെ വീട്ടിലെത്തിയത്. മന്ത്രിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.

വീട് നിര്‍മാണത്തിന് സഹായം ലഭിക്കാതെ വന്നതോടെ ശ്രീദേവി മന്ത്രിയുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കുകയായിരുന്നു. സഹായധനം ലഭിക്കാത്ത് കൊണ്ടാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കി ഇവര്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രകൃതിക്ഷോഭത്തില്‍ ഇവരുടെ വീട് തകര്‍ന്നത്. ഇതിന് നഷ്ടപരിഹാരമായി അന്ന് 50,000 രൂപ ലഭിച്ചിരുന്നു.

പക്ഷേ, വീട് നന്നാക്കാന്‍ ഈ തുക പര്യാപ്തമല്ലെന്ന് പറഞ്ഞാണ് ശ്രീദേവീ മന്ത്രിയെ കാണാനെത്തിയത്. പ്രഹ്ലാദ് ജോഷിയെ നേരില്‍ കാണാന്‍ ശ്രമിച്ചിട്ട് അവസരം ലഭിച്ചുമില്ല. മന്ത്രിയെ കാണാനായി ഇവര്‍ ഡല്‍ഹിയില്‍ വരെ പോയിരുന്നു. പാര്‍ലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാല്‍ കാണാനായില്ല. ചൊവ്വാഴ്ചയാണ് ഇവര്‍ മന്ത്രിയുടെ വീടിനു മുമ്പിലെത്തി വിഷം കഴിച്ചത്. ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.

 

Top