ഭര്‍ത്താവിന്റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍

ചെന്നൈ: ഭര്‍ത്താവിന്റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍. മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ആറുമാസം പ്രായമായ ബന്ധുവിന്റെ കുഞ്ഞിനെ ശര്‍മിള ബീഗം എന്ന 48 കാരി നരബലി നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് അസ്‌റുദ്ദീന്‍ (50), മന്ത്രവാദിയായ മുഹമ്മദ് സലീം (48) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടണത്താണ് സംഭവം നടന്നത്.

കഴിഞ്ഞ ഡിസംബര്‍ 15നാണ് ഇവരുടെ ബന്ധുവിന്റെ കുഞ്ഞായ ഹാജിറയുടെ മൃതദേഹം ശര്‍മിള ബീഗത്തിന്റെ വീട്ടിന് പിന്നിലെ വാട്ടര്‍ ടാബില്‍ നിന്നുള്ള കുഴലില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ഇതിലെ ദുരൂഹത കാണാതെ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ സംസ്‌കരിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ ചില നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ ഷാഹിലയുടെ അമ്മായി ശര്‍മിള ബീഗം കുഞ്ഞിനെ വെള്ള തൊട്ടിയില്‍ മുക്കി കൊല്ലുകയായിരുന്നു എന്ന കാര്യം തെളിഞ്ഞത്. അസ്‌റുദ്ദീനും ശര്‍മിള ബീഗവും അടുത്തിടെയാണ് വിദേശത്ത് നിന്നും തിരിച്ചെത്തിയത്. അതിന് ശേഷം അസ്‌റുദ്ദീന്റെ ആരോഗ്യ നില വഷളായിരുന്നു.

അതിനിടെയാണ് പുതുക്കോട്ട ജില്ലയിലെ കൃഷ്ണാഞ്ചിപട്ടണം സ്വദേശിയായ മുഹമ്മദ് സലീമിനെ പരിചയപ്പെടുന്നത്. ഇയാള്‍ താന്‍ വലിയ മന്ത്രവാദിയാണെന്ന് വിശ്വസിപ്പിച്ച് ശര്‍മ്മിളയെ നരബലിക്ക് പ്രേരിപ്പിക്കുകയായിരുന്നു. അദ്യം കോഴിയെയും, ആടിനെയും ഇയാളുടെ നിര്‍ദേശത്തില്‍ ബലി നല്‍കിയെങ്കിലും അസ്‌റുദ്ദീന്റെ നില മാറ്റം വന്നില്ല. തുടര്‍ന്നാണ് നരബലിയിലേക്ക് നീങ്ങിയത്. കുട്ടിയെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന ശേഷം ബീഗം കുട്ടിയെ വെള്ള കുഴലിലൂടെ ഒഴുക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പുതുക്കോട്ട് തഹല്‍സിദാറുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കി. ഐപിസി 201 തെളിവ് നശിപ്പിക്കല്‍, ഐപിസി 302 കൊലപാതകം തുടങ്ങിയ വകുപ്പുകളിലാണ് അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Top