അഞ്ച് യുവാക്കളെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവതി പിടിയിൽ

ഭോപ്പാല്‍: അഞ്ച് യുവാക്കളെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വധുവും കുടുംബവും വഞ്ചിച്ചെന്ന പരാതിയില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അറസ്റ്റിലായി. കോളാര്‍ റോഡ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവാഹവേദിയിലെത്തിയപ്പോഴാണ് വധുവിനേയും കുടുംബത്തേയും കാണാനില്ലെന്ന് ഹര്‍ഡ ജില്ലക്കാരനായ വരന്‍ മനസ്സിലാക്കുന്നത്.

ഇതിനേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് സമാന രീതിയിലുള്ള പരാതിയുമായി എത്തിയ നാലു വരന്മാരെ കാണുന്നത്. വ്യാഴാഴ്ച വിവാഹദിനം നിശ്ചയിച്ചിരിക്കെയാണ് വധുവും കുടുംബവും മുങ്ങിയത്. ഏറെക്കാലമായി വിവാഹം നടക്കാത്ത യുവാക്കളെ കണ്ടെത്തി തട്ടിപ്പ് നടത്തുന്ന സംഘമാണ് പിടിയിലായത്.

വരന്മാരില്‍ നിന്ന് പണം വാങ്ങിയ ശേഷം വിവാഹ തിയതി നിശ്ചയിച്ച് മുങ്ങുന്നതായിരുന്നു സംഘത്തിന്റെ രീതി. നാണക്കേട് ഭയന്ന് ആളുകള്‍ പരാതിപ്പെടാന്‍ വൈമുഖ്യം കാണിക്കുന്നതിനാലാണ് ഇവര്‍ പിടിയിലാകാന്‍ വൈകിയതെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് ഭാഷ്യം. സെക്ഷന്‍ 420 അനുസരിച്ച് വിശ്വാസവഞ്ചന നടത്തി തട്ടിപ്പ് നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

ഹര്‍ഡ ജില്ലക്കാരനായ യുവാവിന്റെ വിവാഹം കോളാര്‍ റോഡിലുള്ള ഹാളിലായിരുന്നു നിശ്ചയിച്ചിരുന്നത്. വിവാഹ വേദിയിലെത്തിയ വരനും ബന്ധുക്കളും ഇവിടം അടച്ച് കടക്കുന്നത് കണ്ട് വധുവിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. സംഘത്തിനൊപ്പമുള്ള യുവതിയെ ആയിരുന്നു വധുവായി അവതരിപ്പിച്ചിരുന്നത്. വധുവിനെ ഇഷ്ടമായാല്‍ വരന്റെ കുടുംബത്തില്‍ നിന്നുമാണ് ഇവര്‍ പണം വാങ്ങിയിരുന്നത്. ഇവര്‍ക്കെതിരേ സമാനമായ മറ്റ് കേസുകളുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടത്തുന്നുണ്ട്.

 

Top