ഒറ്റമുറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും നാലു മക്കളുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു

പിറവം: ഒറ്റമുറി വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന അമ്മയുടേയും നാലു മക്കളുടേയും ദേഹത്തേക്ക് ജനാലയിലൂടെ ആസിഡ് ഒഴിച്ച് പൊള്ളലേല്പ്പിച്ചു. രാമമംഗലം നെയ്ത്തുശാലപ്പടിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന മുട്ടമലയില്‍ സ്മിത (40), മക്കളായ നെവിന്‍ (14), സ്മിജ (13), സിമ്‌ന (12), സിമ്‌നു (നാല്) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

ഒരു കുട്ടിക്ക് സാരമായി പൊള്ളലേറ്റു. സിമ്‌നയുടെ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്. നാലുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി അകന്നുകഴിയുന്ന സ്മിത നാലു മക്കളുമായി ഒറ്റമുറി വാടകവീട്ടിലാണ് താമസം. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവമെന്ന് സ്മിത പറഞ്ഞു.

വെള്ളം ഒഴിച്ചതാണെന്നാണ് ആദ്യം കരുതിയത്. ശരീരം പൊള്ളിയപ്പോഴാണ് ആസിഡാണെന്നു മനസിലായത്. ജനലിന്റെ വശത്ത് കിടന്നുറങ്ങുകയായിരുന്ന സിമ്‌നയുടെ ദേഹത്താണ് കൂടുതല്‍ ആസിഡ് വീണത്. കുട്ടിയുടെ കണ്ണില്‍ ആസിഡ് വീണതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാനും മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഈ സംഭവത്തിനു മുന്‍പ് ബുധനാഴ്ച പകല്‍ സമയത്ത് വീടിനുള്ളിലുണ്ടായിരുന്ന കിടക്കയ്ക്ക് ആരോ തീയിട്ടിരുന്നു. ഈ വിവരം അറിഞ്ഞ് സ്മിത വീട്ടിലെത്തിയപ്പോഴേക്കും മെത്തകള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മക്കളോടൊപ്പം നിലത്ത് പായ വിരിച്ചാണ് രാത്രിയില്‍ കിടന്നുറങ്ങിയത്.

അതേസമയം സംഭവവുമായി ഭര്‍ത്താവിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Top