ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ വീഴ്ത്തി വോള്‍വ്‌സ് മുന്നേറ്റം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്ബ്യന്‍സ് ലീഗ് യോഗ്യത തേടുന്ന വോള്‍വ്‌സിന് ലെസ്റ്റര്‍ സിറ്റിക്ക് എതിരെ നിര്‍ണായക ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് വോള്‍വ്‌സ് ലെസ്റ്റര്‍ സിറ്റിയെ മറികടന്നത്. മത്സരത്തില്‍ മുന്‍തൂക്കം ലെസ്റ്ററിന് ആയിരുന്നു എങ്കിലും ജയം പിടിച്ചെടുത്ത വോള്‍വ്‌സ് ടോട്ടന്‍ഹാമിനെ മറികടന്നു ലീഗില്‍ ഏഴാം സ്ഥാനത്ത് എത്തി. ഒമ്ബതാം മിനിറ്റില്‍ റൗള്‍ ഹിമനസ് നല്‍കിയ പന്തില്‍ നിന്നു ലോങ് റേഞ്ചറിലൂടെ റൂബന്‍ നെവസ് ആണ് വോള്‍വ്‌സിന് ആദ്യ ഗോള്‍ സമ്മാനിച്ചത്.

എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ലെസ്റ്റര്‍ മത്സരത്തില്‍ സമനില കണ്ടത്തി. ആല്‍ബ്രൈറ്റന്റെ പാസില്‍ നിന്നു ലുക്മാന്‍ ആണ് ലെസ്റ്ററിന് ആയി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഡന്റന്‍ക്കറിന്റെ പാസില്‍ നിന്നു അതുഗ്രന്‍ ലോങ് റേഞ്ചറിലൂടെ ഷെയ്മക്കലിനെ മറികടന്ന ഡാനിയേല്‍ പോഡന്‍സ് വോള്‍വ്‌സിന് വിജയഗോള്‍ സമ്മാനിക്കുക ആയിരുന്നു. പരിക്കില്‍ നിന്നു മടങ്ങി വന്ന പോഡന്‍സിന്റെ സീസണിലെ ലീഗിലെ ആദ്യ ഗോള്‍ ആയിരുന്നു ഇത്. 29 മത്സരങ്ങള്‍ക്ക് ശേഷം ആണ് താരം പ്രീമിയര്‍ ലീഗില്‍ ഗോള്‍ കണ്ടത്തുന്നത്. പിന്നീട് ഗോള്‍ നേടാനുള്ള ലെസ്റ്റര്‍ ശ്രമങ്ങള്‍ വോള്‍വ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ ജോസെ സായും പ്രതിരോധിച്ചു. ഇതോടെ വോള്‍വ്‌സ് നിര്‍ണായക ജയം സ്വന്തം പേരില്‍ കുറിച്ചു.

 

Top