തമിഴ്‌നാട്ടില്‍ മരിച്ചയാളുടെ സംസ്‌കാരം നടന്നത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച 75 കാരന്റെ സംസ്‌കാരം നടന്നത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് 50 ല്‍ അധികം പേരാണ്.ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയും രണ്ടുപേര്‍ മരിച്ചിരുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയുമാണ് ഇന്നലെ മരിച്ചത്.

തേനിയില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാര്‍ച്ച് 19 നാണ് തിരിച്ചെത്തിയത്. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് കൊവിഡ് പകര്‍ന്നത്.

Top