ലണ്ടൻ: മാഞ്ചസ്റ്ററിൽ സംഗീത പരിപാടിയുടെ സമാപനത്തിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുൾപ്പെടെ ആറു പേർ അറസ്റ്റിലായി.
ബുധനാഴ്ച വൈകുന്നേരം വടക്കൻ മാഞ്ചസ്റ്ററിലെ ബ്ലാക്ലിയിൽ നടന്ന റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്. അറസ്റ്റിലായവരിൽ ചാവേർ സ്ഫോടനം നടത്തിയ സൽമാൻ അബദിയുടെ (22) പിതാവ് രമദാൻ, ഇളയ സഹോദരൻ ഹാഷിം എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഇരുവരും ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്നാണ് അറസ്റ്റിലായത്.
ഹാഷിം ഭീകരാക്രമണം നടത്താൻ ഗൂഡാലോചന നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ എല്ലാ വിശദാംശങ്ങളും ഹാഷിമിന് അറിവുണ്ടായിരുന്നതായും ലിബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു.
ടിവി ചാനൽ അഭിമുഖത്തിനിടെയാണ് രമദാൻ പിടിയിലായത്. ആക്രമണത്തിൽ സൽമാന്റെ പങ്ക് രമദാൻ നിഷേധിച്ചു. നിരപരാധികളായ ആളുകളെ കൊല്ലുന്നതിൽ തങ്ങൾ വിശ്വസിക്കുന്നില്ല. ഇത് ചെയ്തത് തങ്ങളല്ലെന്നും രമദാൻ അഭിമുഖത്തിൽ പറഞ്ഞു. ചൊവ്വാഴ്ച തെക്കൻ മാഞ്ചസ്റ്ററിലെ കൊയ്ർട്ടനിൽനിന്നും മൂത്ത സഹോദരൻ ഇസ്മയിൽ അബദി അറസ്റ്റിലായിരുന്നു.
സൽമാൻ അബദി ഒറ്റയ്ക്കാണ് തിങ്കളാഴ്ച രാത്രി ചാവേർ ആക്രമണം നടത്തിയതെന്നു കരുതുന്നില്ലെന്നും ഇയാൾക്ക് കൂട്ടാളികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ആംബർ റഡ് പറഞ്ഞു.അബദിയെക്കുറിച്ചു നേരത്തെ പോലീസിന് അറിവുണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മാഞ്ചസ്റ്ററിൽ ലിബിയൻ വംശജരായ മാതാപിതാക്കളുടെ മകനായി 1994ലാണ് അബദി ജനിച്ചത്. അബദി അടുത്തയിടെയാണ് ലിബിയയിൽനിന്നു ബ്രിട്ടനിൽ മടങ്ങിയെത്തിയത്.
നിരവധി കൗമാരക്കാരും കുട്ടികളും പങ്കെടുത്ത മാഞ്ചസ്റ്റർ അരീനയിലെ സംഗീതക്കച്ചേരിയുടെ സമാപനത്തിൽ നടന്ന സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെടുകയും 64 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗായിക അരിയാന ഗ്രാൻഡെ സുരക്ഷിതയായി രക്ഷപ്പെട്ടു.