അത്തം പിറന്നതോടെ പൂവ് വിപണിയും സജീവമായി; തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്

കൊച്ചി: അത്തം പിറന്നതോടെ പൂവ് വിപണിയും സജീവമായി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള പൂവ് എത്തി തുടങ്ങി. മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ചാല മാര്‍ക്കറ്റിലേക്കാണ് തമിഴ്നാട്ടില്‍ നിന്നുള്ള പൂവണ്ടി എത്തുക. പ്രധാനമായും തോവാളയില്‍ നിന്നുള്ള പൂക്കളും ഒപ്പം കര്‍ണാടകയില്‍ നിന്നുള്ള പൂക്കളും എത്തുന്നുണ്ട്.

നഗരങ്ങളിലും സംസ്ഥാനപാതകളിലെ പ്രധാന കവലകളും കേന്ദ്രീകരിച്ചാണ് പൂ കച്ചവടം ആരംഭിച്ചിട്ടുള്ളത്. ചുവപ്പ്, മഞ്ഞ വര്‍ണങ്ങളിലൂള്ള ചെണ്ടുമല്ലികളും അരളി, ജമന്തി, മറ്റ് നാടന്‍ പൂക്കളും ചില്ലി റോസും മുല്ലയും ബാംഗ്ലൂര്‍ പൂക്കളും വിപണിയിലുണ്ട്. എന്നാല്‍ തൊട്ടാല്‍ പൊള്ളുന്ന വിലയാണ് പൂക്കള്‍ക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ് പൂക്കള്‍ക്ക്. തിരുവോണം ആകുമ്പോഴേയ്ക്കും പൂവില ഇനിയും ഉയരും. വിപണിയില്‍ പൂക്കള്‍ വാങ്ങാനുള്ള തിരക്ക് തുടങ്ങിക്കഴിഞ്ഞു.

മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 100 രൂപയാണ് വില. വാടാമല്ലിക്ക് 150 രൂപയും അരളിക്ക് 300 രൂപയുമാണ് വില. പലനിറങ്ങളിലുള്ള റോസാപൂക്കള്‍ക്കും ആസ്ട്രോ പൂക്കള്‍ക്കും 300 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്. പച്ചില എന്നു വിളിക്കുന്ന ഇല വര്‍ഗത്തിന് കിലോ 120 രൂപ. ഗണേശ ചതുര്‍ഥി കഴിയുന്നതോടെ പൂക്കളുടെ വരവും വിലയും കൂടുമെന്നും വില്‍പ്പനക്കാര്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കളമത്സരങ്ങള്‍ നടത്തുന്നതിനാല്‍ പൂക്കള്‍ക്ക് വന്‍ ഡിമാന്റാണ്. അമ്പതും നൂറും രൂപയ്ക്ക് എട്ടുതരം പൂക്കള്‍ അടങ്ങുന്ന കിറ്റ് ലഭിക്കും.

ഇത്തവണത്തെ മഴക്കുറവ് ചെണ്ടുമല്ലി കൃഷിയെ ബാധിച്ചതായി ചെണ്ടുമല്ലി കര്‍ഷകര്‍ പറയുന്നു. വളപ്രയോഗത്തിനിടെയാണ് ശക്തമായ മഴ ലഭിച്ചത്. ഇതോടെ ചെടികള്‍ക്ക് നല്‍കിയ വളം ഒലിച്ചുപോയി. പിന്നീട് മഴ ഇല്ലാതിരുന്നത് കൃഷിയെ ബാധിച്ചു. അത്തത്തോടനുബന്ധിച്ചാണ് വ്യക്തികളും സംഘടനകളും നടത്തുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ചെണ്ടുമല്ലിത്തൈകള്‍ ഇത്തവണ കൃഷിഭവനുകളില്‍നിന്ന് വിതരണം ചെയതിരുന്നു. പഞ്ചായത്ത് പ്രദേശങ്ങളില്‍ നിരവധി തോട്ടങ്ങളില്‍ പൂ കൃഷി നടത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്നടക്കമുള്ള പൂക്കള്‍ വിപണിയില്‍ എത്തുന്നതോടെ ഇത്തവണത്തെ ഓണപ്പൂ വിപണി സജീവമാകും.

Top