നോര്‍വേ കൂടി പിടിച്ചതോടെ, അങ്ങനെ അഞ്ചിടത്തും ഇടതുപക്ഷ ഭരണമായി !

നോര്‍വേയില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ സര്‍ക്കാറാണ് ഇപ്പോള്‍ അധികാരത്തിലേക്ക് വരുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവുകളാണ് ഇവിടെ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. സോഷ്യലിസ്റ്റ് ലെഫ്റ്റ്, സെന്റര്‍ പാര്‍ട്ടി, എന്നിവയുമായി ലേബര്‍ പാര്‍ട്ടിയുടെ സഖ്യ ചര്‍ച്ചകളും അന്തിമഘട്ടത്തിലാണുള്ളത്. ലേബര്‍ നേതാവായ ജോനാസ് ഗര്‍ സ്റ്റോയറാണ് പ്രധാനമന്ത്രിയാകാന്‍ പോകുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ നിലവില്‍ അഞ്ച് സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലും ഇടതുപക്ഷ സര്‍ക്കാരുകളാണ് അധികാരത്തിലെത്തിയിരിക്കുന്നത്. ചുവപ്പ് മനസ്സുകള്‍ക്ക് ഏറെ ആവേശം പകരുന്ന കാഴ്ചയാണിത്.

2019-ല്‍ ഡെന്‍മാര്‍ക്കില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. മധ്യ-വലത് ലിബറലുകളെയും തീവ്ര വലതുപക്ഷ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിയെയും പരാജയപ്പെടുത്തിയായിരുന്നു ഈ വിജയം. പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ലെഫ്റ്റ് സര്‍ക്കാരാണ് നിലവില്‍ സ്വീഡന്‍ ഭരിക്കുന്നത്. 2017 ല്‍ ഇടതുപക്ഷ ഭരണത്തിന് വഴിയൊരുക്കിയ തിരഞ്ഞെടുപ്പില്‍ ഐസ്ലാന്‍ഡുകാര്‍ വലത് സര്‍ക്കാരിനെ താഴെയിറക്കുകയാണ് ഉണ്ടായത്. ഇടതു-ഹരിത പ്രസ്ഥാനത്തിന്റെ കാട്രിന്‍ ജാക്കോബ്‌സ്‌ഡോട്ടിര്‍ നിലവില്‍ ഐസ്ലാന്‍ഡിലെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി സന്ന മരിന്റെ നേതൃത്വത്തില്‍ ഫിന്‍ലാന്‍ഡും നിലവില്‍ ഇടത് സഖ്യമാണ് ഭരിക്കുന്നത്.

നോര്‍വേയില്‍ എല്ലാ വോട്ടുകളും എണ്ണി കഴിഞ്ഞപ്പോള്‍ ലേബര്‍ പാര്‍ട്ടിയും അതിന്റെ രണ്ട് ഇടതുപക്ഷ സഖ്യകക്ഷികളും സോഷ്യലിസ്റ്റ് ഇടതുപക്ഷവും സെന്റര്‍ പാര്‍ട്ടിയും-169 സീറ്റുകളുള്ള സ്റ്റോര്‍ട്ടിംഗറ്റ് അസംബ്ലിയില്‍ 100 സീറ്റുകള്‍ നേടിയിട്ടുണ്ട്. സോള്‍ബെര്‍ഗിന്റെ യാഥാസ്ഥിതിക സര്‍ക്കാരിന് 68 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. 88-81 ആയിരുന്നു അവരുടെ മുന്‍പത്തെ സീറ്റ് നില. നോര്‍വേയിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയായ സെന്റര്‍ പാര്‍ട്ടിയുമായും അതിന്റെ നേതാവ് ട്രൈഗ്വ് സ്ലാഗ്‌സ്വോള്‍ഡ് വേഡവുമായും ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ലേബര്‍ നേതാവ് സ്റ്റോയര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പത് സീറ്റുകള്‍ നേടിയ ഈ പാര്‍ട്ടിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയാകാന്‍ തയ്യാറെടുക്കുന്ന ഗാഹര്‍ സ്റ്റോയര്‍ എന്ന 61കാരന്‍ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കണ്‍സര്‍വേറ്റിവ് ഏര്‍ണ സോള്‍ബെര്‍ഗ്, ലേബറിന്റെ ജോനാസ് ഗാഹര്‍ സ്റ്റോയര്‍, സെന്റര്‍ പാര്‍ട്ടി നേതാവ് ട്രൈഗ്വ് സ്ലാഗ്‌സ്വോള്‍ഡ് വേദം എന്നിവരാണ് മത്സരിച്ചിരുന്നത്. പുറത്ത് വന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും ശരിവെച്ചാണ് ലേബര്‍ പാര്‍ട്ടി ഭരണം പിടിച്ചിരിക്കുന്നത് . നാലു വര്‍ഷം കൂടുമ്പോള്‍ ആണ് ഈ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം പെട്രോളിയം മേഖല പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പില്‍ ഇതും പ്രധാന ചര്‍ച്ചയായിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ ചൂണ്ടിക്കാട്ടി സോഷ്യലിസ്റ്റ് ഇടതുപക്ഷം, ലിബറലുകള്‍, ഗ്രീന്‍, റെഡ് പാര്‍ട്ടികള്‍ തുടങ്ങിയവര്‍ എണ്ണ, വാതക പര്യവേക്ഷണങ്ങള്‍ നിര്‍ത്തണമെന്ന അഭിപ്രായക്കാരാണ്. രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിന്റെ ഏതാണ്ട് പകുതിയോളം നല്‍കുന്ന കച്ചവടമായതിനാല്‍ ഇക്കാര്യത്തില്‍ പെട്ടന്ന് ഒരു തീരുമാനം എടുക്കാനും കഴിയുകയില്ല. പുതിയതായി ഡ്രില്‍ ചെയ്യുന്നത് നിര്‍ത്തണമെന്നതാണ് സോഷ്യലിസ്റ്റ് ഇടതുപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തൊഴില്‍നഷ്ടങ്ങളെക്കുറിച്ചാണ് സ്റ്റോയറുടെ പാര്‍ട്ടി ജാഗ്രത പുലര്‍ത്തുന്നത്. ഒരു ലക്ഷത്തി അറുപതിനായിരം പേരാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ഒപ്പമുള്ള സെന്റര്‍ പാര്‍ട്ടിയാകട്ടെ തുടര്‍ച്ചയായ ഡ്രില്ലിംഗിനായ് വാദിക്കുന്ന പാര്‍ട്ടിയുമാണ്. ഏറ്റവും ശക്തമായ എണ്ണവിരുദ്ധ നിലപാടാണ് ഗ്രീന്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. പര്യവേക്ഷണം ഉടനടി നിര്‍ത്താനും 2035 ഓടെ നോര്‍വേയിലെ എല്ലാ എണ്ണ, വാതക ഉല്‍പാദനവും അവസാനിപ്പിക്കാനുള്ള അവരുടെ കടുംപിടുത്തം സ്റ്റോയര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

നോര്‍വേയുടെ 1.4 ട്രില്യണ്‍ ഡോളറിന്റെ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ നട്ടെല്ല് ഈ വ്യവസായമാണ്. ഇതെല്ലാം വിദേശ ഓഹരികള്‍, ബോണ്ടുകള്‍, മറ്റ് ആസ്തികള്‍ എന്നിവയില്‍ നിക്ഷേപിച്ചതിനാല്‍ അടുത്ത പാര്‍ലമെന്റില്‍ ഇതു സംബന്ധമായും വിശദമായ ചര്‍ച്ച നടക്കും. വാര്‍ഷിക സര്‍ക്കാര്‍ ചെലവുകളുടെ നാലിലൊന്ന് ഇതില്‍ നിന്നാണ്. ഇത് ആഗോള സാമ്പത്തിക വിപണികളില്‍ തുടര്‍ച്ചയായ മാന്ദ്യമുണ്ടായാല്‍ നോര്‍വേയെ കൂടുതല്‍ ദുര്‍ബലമാക്കും. സ്റ്റോയര്‍ പ്രധാനമന്ത്രിയാകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റിലെ അംഗത്വവും ചര്‍ച്ചയാകും. അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവര്‍ മുന്നണിയില്‍ ഉണ്ട്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയും സമ്പന്നര്‍ക്ക് അധിക നികുതിയും ചുമത്തിയും അസമത്വം ഇല്ലാതാക്കാന്‍ ആണ് ലേബര്‍ ഗവ.ലക്ഷ്യമിടുന്നത്.

EXPRESS KERALA VIEW

 

Top