രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ, കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്

ജയ്പുര്‍: നവംബര്‍ 25-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാം ഗോപാല്‍ ഭൈരവയും, മുന്‍ എം.എല്‍.എയായ അശോക് തന്‍വറുമാണ് ശനിയാഴ്ച കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആസ്ഥാനത്തെത്തിയാണ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിന്റെയും, സച്ചിന്‍ പൈലറ്റിന്റെയും വിശ്വസ്തരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ബി.ജെ.പിയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മുന്‍ മന്ത്രിയും മുന്‍ എം.എല്‍.എയും കൂടി ബി.ജെ.പിയില്‍ എത്തിയിരിക്കുന്നത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ സി.പി.ജോഷി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എം.പി. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കണ്‍വീനര്‍ നാരായണ്‍ പഞ്ചരിയ തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

രാജസ്ഥാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പരാജയമാണെന്ന് സി.പി.ജോഷി ആരോപിച്ചു. രാജസ്ഥാനിലെ ദൗസയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സുരക്ഷ നല്‍കേണ്ടവര്‍തന്നെ വേട്ടക്കാരാകുമ്പോള്‍ ജനങ്ങള്‍ ആരുടെ പക്കല്‍ നിന്നാണ് സംരക്ഷണം പ്രതീക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Top