പങ്കെടുക്കുന്നത് എണ്ണായിരത്തോളം അതിഥികള്‍; സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി രാഷ്ട്രപതിഭവന്‍

ന്യൂഡല്‍ഹി: നാളെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭവനിലെ ഏറ്റവും വലിയ ചടങ്ങായി നാളത്തെ സത്യപ്രതിജ്ഞ മാറും.

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും. ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനീഷിയേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് കോ ഓപറേഷന്‍ -) അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്.

വിദേശ രാഷ്ട്ര തലവന്‍മാരെ കൂടാതെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമാ മേഖലയില്‍ നിന്നടക്കമുള്ള താരങ്ങള്‍,പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങിയ അതിഥികളുടെ വമ്പന്‍ നിരതന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും.

ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് ചായയും ലഘുഭക്ഷണവും നല്‍കും. സമൂസയും ചീസ് വിഭവങ്ങളും അടങ്ങിയതാകും ലഘു ഭക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിംസ്റ്റെക് രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുക്കും.

രാഷ്ട്രപതി ഭവനിലെ തുറന്ന മൈതാനത്താകും ചടങ്ങ് നടക്കുക. 2014-ലും ഇവിടെത്തന്നെയായിരുന്നു ചടങ്ങ്. അന്ന് 5000 -ത്തോളം അതിഥികളാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

Top