ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ഹിമാചലിനൊപ്പം നിൽക്കും; ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി

ഷിംല: മഴക്കെടുതി രൂക്ഷമായ ഹിമാചലിന് കൈത്താങ്ങായി രാജസ്ഥാന്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് 15 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ഹിമാചലിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു. ഹിമാചല്‍ പ്രദേശിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ 15 കോടി രൂപ നല്‍കും. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നും അശോക് ഗെഹ്ലോട്ട് ‘എക്സി’ലെഴുതിയ കുറിപ്പിലൂടെ പറഞ്ഞു. നേരത്തെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ദുരന്തബാധിത പ്രദേശങ്ങള്‍ക്ക് 11 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 77 ആയി ഉയര്‍ന്നു. ഇതില്‍ 23 മരണങ്ങളും സംഭവിച്ചത് ഷിംലയിലെ മൂന്ന് പ്രധാന മണ്ണിടിച്ചിലിലാണ്. സമ്മര്‍ ഹില്‍, ഫാഗ്ലി, കൃഷ്ണനഗര്‍ എന്നിവിടങ്ങളിലാണ് വലിയ മണ്ണിടിച്ചില്‍ ഉണ്ടായി. മഴക്കെടുതിയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് വെളളിയാഴ്ച ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞിരുന്നു. ‘സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി വന്‍ നാശം വിതച്ചിട്ടുണ്ട്. നാശനഷ്ടങ്ങളെ സംബന്ധിച്ച് വിശകലനം നടത്തുകയാണ്. മണ്‍സൂണ്‍ അവസാനിച്ചാല്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. വൈദ്യുതി കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിത പ്രദേശങ്ങളില്‍ നിരവധിയാളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ആകെ 220 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. മഴക്കെടുതിയില്‍ 11,637 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. 600ലധികം റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 408 ട്രാന്‍സ്ഫോര്‍മറുകളും 149 ജല വിതരണ പദ്ധതികളും തകരാറിലായിട്ടുണ്ട്.

Top