അവിടേക്കല്ലാതെ എങ്ങോട്ടാണ് ഇവരെ അയക്കേണ്ടത്! റിമോര്‍ട്ട് കണ്‍ട്രോള്‍ വിവാദത്തില്‍ ഭഗവന്ത് മന്‍

ചണ്ഡീഗഢ്: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത് തന്റെ നിർദേശപ്രകാരമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. കെജ്‌രിവാളിന്റെ റിമോട്ട് കൺട്രോൾ ആണ് മൻ എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയായിട്ടായിരുന്നു പരാമർശം.

‘പരിശീലനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ ഡൽഹി മുഖ്യമന്ത്രിയെ കാണാനായി അയച്ചത്. കൂടുതൽ പരിശീലനം ആവശ്യമാണെങ്കിൽ ഞാൻ എന്റെ ഉദ്യോഗസ്ഥരെ തമിഴ്നാട്ടിലേക്കോ ആന്ധ്രയിലേക്കോ ഗുജറാത്തിലേക്കോ വേണമെങ്കിൽ ഇസ്രാഈലിലേക്കോ അയക്കും. ആർക്കാണ് അതിൽ എതിർപ്പ്?’മൻ ചോദിച്ചു.

ഡൽഹി സർക്കാർ വിദ്യാഭ്യാസം, ഊർജം, ആരോഗ്യം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. അവിടെയല്ലാതെ എവിടെയാണ് ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയക്കേണ്ടതെന്നും മൻ ചോദിച്ചു. പഞ്ചാബിലെ ഒരു കൂട്ടം ഉന്നത സർക്കാർ ഉദ്യോഗസ്ഥർ മുഖ്യന്ത്രി ഭഗവന്ത് മൻ ഇല്ലാതെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

Top