കങ്കണയുടെ കരിയര്‍ നശിപ്പിക്കും ; കലി അടങ്ങാതെ കര്‍ണിസേന

ബോളിവുഡ് താരം കങ്കണ റണാവത്തിന് നേരെ വീണ്ടും ഭീഷണിയുമായി കര്‍ണിസേന. മഹാരാഷ്ട്ര കര്‍ണിസേന പ്രസിഡണ്ട് അജയ് സിംഗ് സെംഗാറാണ് ഭീഷണിയുമായി രംഗത്തെത്തിയത്. കങ്കണ ഇനിയും സംഘടനയിലുള്ളവരെ വെല്ലുവിളിക്കുകയാണെങ്കില്‍ അവരെ മഹാരാഷ്ട്രയിലൂടെ സ്വതന്ത്രമായി നടക്കാന്‍ അനുവദിക്കില്ലെന്നും സിനിമ സെറ്റ് കത്തിക്കും എന്നുമായിരുന്നു ഭീഷണി.

സിനിമയില്‍ റാണി ലക്ഷ്മി ഭായിയും ബ്രിട്ടീഷ് ഓഫീസറുമായുള്ള ബന്ധം മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാരോപിച്ചാണ് കര്‍ണിസേന ചിത്രത്തിന് നേരെ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നത്.

കര്‍ണിസേനയുടെ ഉപദ്രവം അവസാനിപ്പിക്കാന്‍ അവസാനിപ്പിക്കാന്‍ അവസാനമില്ലെങ്കില്‍, അവരെ ഓരോരുത്തരെയും അവസാനിപ്പിക്കുമെന്നും കങ്കണയും ഒരു രജപുതാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം കങ്കണ പ്രതികരിച്ചത്.

”നാല് ചരിത്രകാരന്മാര്‍ ചിത്രം കണ്ട് വിലയിരുത്തി സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. കര്‍ണിസേനയെ വിവരമെല്ലാം അറിയിച്ചതുമാണ്. ഇനിയും ഉപദ്രവം അവസാനിപ്പിച്ചില്ലെങ്കില്‍ അറിഞ്ഞോളൂ… ഞാനും രജപുത് ആണ്. ഓരോരുത്തരെയും ഞാന്‍ നശിപ്പിച്ചു കളയും”. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കങ്കണ.കങ്കണയുടെ പ്രസ്താവന വാര്‍ത്തയായതിന് പിന്നാലെയാണ് കര്‍ണിസേന വധഭീഷണി മുഴക്കിയത്.

റാണി ലക്ഷ്മി ഭായിയുടെ കരുത്തും ഇന്ത്യയുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവും എല്ലാം ഉള്‍പ്പെടുന്നതാണ് ചിത്രം. ജിഷു, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, അങ്കിത ലോഖണ്ടെ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം 26 ന് ചിത്രം തീയറ്ററിലെത്തും.

Top