‘ജാതി അധിക്ഷേപത്തിന് എതിരായ പരാതിയുമായി മുന്നോട്ട് പോകും’; തോമസ് കെ തോമസിനെതിരെ പരാതിക്കാരി

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന് എതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആർ ബി ജിഷ. ജാതി അധിക്ഷേപത്തിന് എതിരെ പരാതിയുമായി മുന്നോട്ട് പോകും. ഒരു സ്ത്രീയും നേരിടാത്ത വേദനയാണ് താനനുഭവിച്ചത്. ജാതിപരമായി ഞാനീ സ്ഥാനത്ത് ഇരിക്കുന്നത് ശരിയല്ലെന്നാണ് പറഞ്ഞത്. സംഭവത്തിന് ശേഷം ജോലിക്ക് പോകാനായിട്ടില്ല. അധിക്ഷേപം മാനസികമായി തളര്‍ത്തിയെന്നും ജിഷ പറഞ്ഞു. പാര്‍ട്ടി അംഗമല്ലാത്തവര്‍ യോഗത്തിനെത്തിയതാണ് താന്‍ ചോദ്യംചെയ്തത്. പാര്‍ട്ടി അംഗമല്ലാത്ത എംഎല്‍എയുടെ ഭാര്യയും യോഗത്തിനെത്തിയെന്നും ജിഷ പറഞ്ഞു.

ആർ ബി ജിഷയുടെ പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ഈ മാസം ഒമ്പതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്‍പദമായ സംഭവം നടന്നത്. ഹരിപ്പാട് മണ്ഡലത്തില്‍ പെടാത്തവര്‍ പുറത്ത് പോകണമെന്ന് ജിഷ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. ഇതിനിടെ ആർ ബി ജിഷയുടെ നിറം പറഞ്ഞ് ഷേർലി തോമസ് ആക്ഷേപിച്ചു. പിന്നാലെ നേതാക്കൾ തമ്മിൽ പരസ്‍പരം വാക്കേറ്റമുണ്ടായി. ഇതിനിടെ ഭാര്യയെ ന്യായീകരിച്ച് തോമസ് കെ തോമസ് സംസാരിക്കുന്നുണ്ട്.

ജിഷയുടെ പരാതിയിൽ എംഎൽഎയെ ഒന്നാം പ്രതിയും ഭാര്യയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. പാർട്ടി യോഗങ്ങളിലും ഔദ്യോഗിക മീറ്റിംഗുകളിലും തോമസ് കെ തോമസ്, ഭാര്യ ഷേർലിയുമായി പങ്കെടുക്കുന്നു എന്ന് പ്രവർത്തകർക്കിടയിൽ നേരത്തെ മുതല്‍ ആക്ഷേപമുണ്ട്. മണ്ഡലം പ്രസിഡന്റ് ക്ഷണിച്ചിട്ടാണ് താന്‍ യോഗത്തിനെത്തിയതെന്ന് എംഎല്‍എ പ്രതികരിച്ചു. നിയമസഭയില്‍ നിന്ന് മടങ്ങുന്ന വഴിയായതിനാലാണ് ഭാര്യയെ ഒപ്പം കൂട്ടിയതെന്നും എംഎല്‍എ പറയുന്നു.

Top