ഇറാനെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല ;ഹസന്‍ റുഹാനി

ടെഹ്റാന്‍: രാജ്യത്തെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദിവസങ്ങളായി തുടരുന്ന വാക്പോരിന്റെ തുടര്‍ച്ചയാണ് പുതിയ പരാമര്‍ശം.

മിഡില്‍ഈസ്റ്റില്‍ അസ്വസ്ഥതകള്‍ പുകയുന്ന സാഹചര്യത്തില്‍ ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വ്യാഴാഴ്ച പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റുഹാനിയുടെ പ്രതികരണം.

‘ അവര്‍ ഞങ്ങളുടെ മണ്ണില്‍ ബോംബിട്ടാലും ഞങ്ങളുടെ കുട്ടികള്‍ രക്തസാക്ഷികളായാലും മുറിവേറ്റാലും പിടിച്ച് തടവിലിട്ടാലും രാജ്യത്തിന്റെ സ്വാതന്ത്ര്യം, അഭിമാനം എന്ന ലക്ഷ്യം ഉപേക്ഷിക്കില്ല.’ എന്നും അദ്ദേഹം പറഞ്ഞു.

മിഡില്‍ ഈസ്റ്റ് മേഖലയില്‍ 5000 സൈനികരെക്കൂടി അയക്കാന്‍ യു.എസ്. പ്രതിരോധ ഡിപ്പാര്‍ട്ട്മെന്റ് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടുതല്‍ ട്രൂപ്പുകള്‍ വേണമെന്ന് കരുതുന്നില്ല എന്നാല്‍ അക്കാര്യം പരിഗണിക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

2015ല്‍ ഇറാനും നിരവധി ലോക ശക്തികളും തമ്മിലുള്ള ആണവ കരാറില്‍ നിന്നും ട്രംപ് പിന്‍മാറുകയും ഇറാനിയന്‍ വ്യവസായങ്ങള്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

അടുത്തിടെയായി ട്രംപ് ഭരണകൂടം ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇറാനിയന്‍ എണ്ണ കയറ്റുമതി തീര്‍ത്തും ഇല്ലാതാക്കാനും ഗള്‍ഫ് മേഖലയില്‍ യു.എസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനും യു.എസ് ശ്രമിക്കുന്നുണ്ട്.

Top