അമിത്ഷായ്ക്ക് മര്യാദയില്ല, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയെ കണ്ട് ബിഎസ്എഫ് അധികാരപരിധി വര്‍ധിപ്പിക്കുന്നതിനൊപ്പം ത്രിപുരയിലെ വ്യാപകമായ അക്രമങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും മമത പറഞ്ഞു.

‘എന്റെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഞാന്‍ പ്രധാനമന്ത്രിയെ കാണും. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്ക് പുറമെ, ബിഎസ്എഫ് അധികാരപരിധി വര്‍ധിപ്പിക്കുന്നതിനൊപ്പം ത്രിപുര അക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിക്കും,” ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി ഇനിയും മര്യാദ കാണിച്ചിട്ടില്ല. സമരം നടത്തുന്ന ടി.എം.സി എംപിമാരെ അമിത്ഷാ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. ത്രിപുരയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ടി.എം.സി എംപിമാര്‍ നടത്തുന്ന ധര്‍ണയില്‍ പങ്കെടുക്കില്ലെന്നും എന്നാല്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മമത വ്യകത്മാക്കി.

അതേസമയം വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അക്രമസംഭവങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലെന്ന് മമത ചോദിച്ചു. ത്രിപുര മുഖ്യമന്ത്രിയും (ബിപ്ലബ് ദേബ്) സര്‍ക്കാരും സുപ്രീംകോടതി നിര്‍ദ്ദേശം ലംഘിക്കുന്നു. സര്‍ക്കാര്‍ സാധാരണക്കാരോട് മറുപടി പറയേണ്ടി വരുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

Top