രാമക്ഷേത്രത്തിന് ഫെബ്രുവരി 21ന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി

ന്യൂഡല്‍ഹി: ഈ മാസം 21ന് അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിന് വേണ്ടി ഫെബ്രുവരി 17ന് പ്രയാഗ് രാജില്‍ നിന്ന് സന്യാസിമാര്‍ അയോദ്ധ്യയിലേക്ക് പുറപ്പെടുമെന്ന് ബദരീനാഥ് ജ്യോതിര്‍ മഠാധിപതി സ്വാമി സ്വരൂപാനന്ദ വ്യക്തമാക്കി. ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ നിയമം നിര്‍മ്മിക്കാത്ത എന്‍.ഡി.എ സര്‍ക്കാരിനെ ശങ്കരാചാര്യര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

സവര്‍ണറിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തില്‍ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അന്ന് സ്വരൂപാനന്ദ ചോദിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രനിര്‍മാണത്തിന് ഉറച്ച് ഹിന്ദുസംഘടനകള്‍ മുന്നോട്ടുപോവുകയാണെന്നതിന്റെ കൃത്യമായ സൂചനയാണിത്.

വിശ്വഹിന്ദുപരിഷത്തും ആര്‍.എസ്.എസും അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സ് ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയിരുന്നു. സുപ്രീംകോടതി മുന്‍പാകെയുള്ള വിഷയത്തില്‍ തീരുമാനം വരെട്ടെയെന്നാണ് മോദി പുതുവത്സര അഭിമുഖത്തില്‍ പറഞ്ഞത്. അതിനിടെയാണ് കഴിഞ്ഞദിവസം രാമജന്മഭൂമി ന്യാസിന്റെ 42 ഏക്കറോളം ഭൂമി ഉള്‍പ്പെടെ തിരികെ നല്‍കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Top