പ്രവർത്തകരെ തൊട്ടാൽ പരിണിതഫലം നേരിടേണ്ടിവരും: സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വാഹനത്തിൽ സിപിഐഎം പ്രവർത്തകർ മർദ്ദിച്ച സംഭവം, കാടൻ രാഷ്ട്രീയ സംസ്‌കാരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.എസ്‌.യു ജില്ലാ സെക്രട്ടറിയെ മർദ്ദിക്കാൻ പൊലീസ് അവസരം ഒരുക്കിയത് നിയമവാഴ്ചയോടുള്ള വെല്ലുവിളി. പ്രവർത്തകരെ കായികമായി നേരിടാൻ ആരാണ് അധികാരം നൽകിയതെന്നും കെ സുധാകരൻ എംപി.

പ്രവർത്തകരെ കായികമായി നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നെങ്കിൽ അത് മൗഢ്യമാണ്. എന്തുവിലകൊടുത്തും അതിനെ നേരിടുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിക്ക് എന്തിനാണ് കറുപ്പ് നിറത്തോട് അലർജി. ഏകഛത്രാധിപതിയെപ്പോലെ ഭരിക്കാമെന്നത് മുഖ്യന്ത്രിയുടെ വ്യാമോഹം മാത്രമാണ്. ക്രൈം നിരക്ക് ഉയർന്ന കേരളത്തിൽ ക്രമസമാധാനപാലനത്തിന് പൊലീസ് ഇല്ലെന്നിരിക്കെയാണ് വൻ സന്നാഹവുമായുള്ള മുഖ്യമന്ത്രിയുടെ ഊരുചുറ്റൽ.

ഗുരുതര ആരോപണങ്ങളിൽ മറുപടിപറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. തീക്കൊള്ളിക്കൊണ്ട് തല ചൊറിയുന്ന സമീപനമാണ് പിണറായി വിജയന്. ഇത് തുടർന്നാൽ പരിണിതഫലം സർക്കാർ നേരിടേണ്ടിവരും. ജനാധിപത്യത്തെ മുഖ്യമന്ത്രി കശാപ്പുചെയ്യുകയാണ്. സുരക്ഷയുടെ പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന മുഖ്യമന്ത്രി കേരളത്തിനാകെ അപമാനമാണെന്നും സുധാകരൻ പറഞ്ഞു.

Top