‘ഇടതു സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങും; ജോ ജോസഫിന് വേണ്ടി പ്രവർത്തിക്കും: കെ വി തോമസ്

കൊച്ചി: തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് പ്രൊഫ. കെ വി തോമസ്. തൃക്കാക്കരയിൽ എൽഡിഎഫിനെ പിന്തുണയ്ക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന നാളെ നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കും. സ്വന്തം പ്രചാരണം പോലെ ജോ ജോസഫിന് വേണ്ടി പ്രവർത്തിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

താൻ കോൺഗ്രസുകാരനാണ്. വളർന്നുവന്നത് കോൺഗ്രസുകാരനായിട്ടാണ്. കോൺഗ്രസുകാരനായി തന്നെ തുടരും. താൻ എഐസിസി അംഗമാണ്. തന്റെ പ്രാഥമികാംഗത്വം പുതുക്കി നൽകിയിട്ടുണ്ട്. താൻ ചേർത്തവരുടെ പാർട്ടി അംഗത്വവും നൽകിയിട്ടുണ്ട്. താൻ പാർട്ടി വിരുദ്ധനാണെങ്കിൽ അംഗത്വം പുതുക്കി നൽകുമോ?. എഐസിസിയേക്കാൾ വലുതാണോ കെപിസിസി?. പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്നും കെ വി തോമസ് വെല്ലുവിളിച്ചു.

കെ കരുണാകരനും എ കെ ആന്റണിയും കോൺഗ്രസ് വിട്ടുപോയിട്ടില്ലേ എന്ന് കെ വി തോമസ് ചോദിച്ചു. എഐസിസിയേക്കാൾ വലുതാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമെങ്കിൽ തനിക്കൊന്നും പറയാനില്ല. തൃക്കാക്കര തെരഞ്ഞെടുപ്പല്ലല്ലോ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ പോകുന്നത് എന്നും കെ വി തോമസ് ചോദിച്ചു. തന്നെ പുറത്താക്കാൻ 2018 മുതൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തന്നെ അപമാനിച്ചു പുറത്താക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കോൺഗ്രസ് തന്റെ മുന്നിൽ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. താൻ ചെറിയാൻ ഫിലിപ്പല്ല, ചെറിയാന് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. താൻ കെ വി തോമസായി തന്നെ നിലനിൽക്കും. പുതിയ പാർട്ടി രൂപീകരിക്കാനില്ല. വികസനകാര്യത്തിൽ കൃത്യമായ നിലപാടെടുക്കും. താൻ കേരളത്തിന്റെ വികസനത്തിനൊപ്പമാണ് നിൽക്കുന്നത്. സോണിയാഗാന്ധി നയിക്കുന്ന കോൺഗ്രസ്, കെ സുധാകരൻ നയിക്കുന്ന കോൺഗ്രസ് എന്നിങ്ങനെ രണ്ടു കോൺഗ്രസുണ്ടോ?. കെ റെയിൽ അടക്കമുള്ള വികസനപ്രവർത്തനങ്ങളിൽ പഠിച്ചിട്ടാണ് താൻ നിലപാട് എടുത്തത്. താൻ കേന്ദ്രമന്ത്രിയായിരിക്കെ മുൻകൈയെടുത്ത ഗെയിൽ പദ്ധതി നടപ്പിലാക്കിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണെന്നും കെ വി തോമസ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഇഫ്താറിന് ക്ഷണിക്കുന്നു. മുഖ്യമന്ത്രി നടത്തിയ ഇഫ്താറിൽ പ്രതിക്ഷനേതാവും പങ്കെടുക്കുന്നു. രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നു. അത്രയും സ്‌നേഹമുള്ളവർ ഇത്രയും ആളുകളെ വഴിയിലിട്ട് തല്ലുകൊള്ളിക്കണോ?. ഒരു വാക്ക് അവർ സംസാരിച്ചാൽ പോരേ. എന്താണ് സംസാരിക്കാത്തത് എന്ന് കെ വി തോമസ് ചോദിച്ചു. കോൺഗ്രസിന്റെ അകത്ത് പ്രവർത്തകരെ മോശമായി സംസാരിക്കുന്ന ചരിത്രമില്ല. എന്നാൽ ഇപ്പോൾ കോൺഗ്രസിൽ കുറേ ബ്രിഗേഡുകളെ ഉണ്ടാക്കിയിട്ടുണ്ട്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞു.

Top