വന്യജീവി ആക്രമണം;കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഇന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും

യനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് യാദവ് ഇന്ന് സന്ദർശിക്കും. വൈകിട്ടോടുകൂടി ബംഗളൂരുവിൽ നിന്നെത്തുന്ന മന്ത്രി കാട്ടാന ആക്രമണത്തിൽ മരിച്ച പടമലയിലെ അജീഷിന്റെ വീട്ടിലും പാക്കത്തെ പോളിന്റെ വീട്ടിലും കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി ശരത്തിന്റെ വീട്ടുകാരെയും സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുത്തതിനു ശേഷം നാളെയാണ് മടങ്ങുക.

അതേസമയം, കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തെ കാണാനെത്തിയ മന്ത്രിമാർക്കെതിരെ അജീഷിന്റെ മക്കളും നാട്ടുകാരും രൂക്ഷമായി പ്രതികരിച്ചിരുന്നു. 10 ദിവസമായിട്ടും ആനയെ വെടിവെക്കാൻ കഴിയാത്ത സർക്കാർ മനുഷ്യന് നൽകുന്നത് പുല്ലുവിലയല്ലേ എന്ന് അജീഷിന്റെ മകൾ മന്ത്രിമാരോട് ചോദിച്ചു. വാച്ചർമാർക്ക് മുളവടിയോ പടക്കമോ പോരാ, തോക്ക് നൽകണമെന്നും പോളിന്റെ മരണം ഓ‍ർമ്മിപ്പിച്ച് അജീഷിന്റെ മകൾ പറഞ്ഞു. എന്നാൽ അത് തീരുമാനിക്കേണ്ടത് കേന്ദ്രസ‍‌ർക്കാരാണെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം.

കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലാണ്. ബേലൂര്‍ മഗ്‌ന കര്‍ണാടക വനത്തില്‍ തുടരുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. കേരളത്തിന്റെ വനമേഖലയില്‍ എത്തിയാലേ ആനയെ മയക്കുവെടി വെക്കാനാവു എന്നതാണ് ദൗത്യസംഘം നേരിടുന്ന പ്രധാനവെല്ലുവിളി.

Top