യു.എസിലെ ഹവായിയില്‍ കാട്ടുതീ പടരുന്നു; 53 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ഹവായ്: യു.എസിലെ ദ്വീപ് സംസ്ഥാനമായ ഹവായിയില്‍ കാട്ടുതീ പടരുന്നു. ചരിത്രനഗരമായ ലഹൈനയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 53 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.എത്ര പേരെ കാണാതായി എന്നതിന് കൃത്യമായി കണക്കില്ലെങ്കിലും ആയിരത്തോളം പേരുണ്ടാകുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. 11,000 ത്തോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പതിനായിരക്കണക്കിനാളുകള്‍ വൈദ്യുതിയില്ലാതെ പ്രതിസന്ധിയിലായി. കാട്ടുതീയില്‍ നിന്ന് രക്ഷപെടാന്‍ പലരും കടലില്‍ച്ചാടി

മൗവി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുരാതന സ്മാരകങ്ങളടക്കം 271 കെട്ടിടങ്ങളും ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു. കാറ്റിന്റെ ശക്തി കൂടുതലായതിനാല്‍ തീയണക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നന്നേ പാടുപെടുകയാണ്. ഡോറ കൊടുങ്കാറ്റിന്റെ സ്വാധീനത്താല്‍ തീ തെക്കന്‍മേഖലകളിലേക്കും പടരുന്നുണ്ട്. ദ്വീപുകളില്‍ സന്ദര്‍ശകര്‍ക്കും വിലക്കേര്‍പ്പെടുത്തി. പസഫിക് സമുദ്രത്തിലുള്ള ദ്വീപുകള്‍ വിനോദസഞ്ചാരികളുടെ പറുദീസയാണ്. 1700-ല്‍ സ്ഥാപിച്ചതാണ് ലഹൈന പട്ടണം.

ബോംബ് വര്‍ഷിച്ചത് പോലെയാണ് ഇവിടെയെന്ന് ഹവായി ഗവര്‍ണര്‍ ഗ്രീന്‍ പറഞ്ഞു. ലഹൈന നഗരത്തെ പുനഃസ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹം ആശങ്കപ്പെട്ടു.’ലഹൈന നേരിട്ട നാശത്തിന്റെ മുഴുവന്‍ വ്യാപ്തിയും കാണുമ്പോള്‍, അത് നിങ്ങളെ ഞെട്ടിക്കും’ ഗ്രീന്‍ പറഞ്ഞു. ലഹൈനയില്‍ ഉണ്ടായത് വന്‍ ദുരന്തമെന്ന് കണക്കാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നഗരത്തെ വീണ്ടെടുക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്.

Top