കാട്ടാന ആക്രമണം; സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധം, എറണാകുളത്ത് റോഡ് ഉപരോധം

കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ ഇന്നും പ്രതിഷേധം തുടരുന്നു. ഇന്നലെ രാത്രിയോടെ അതിനാടകീയ സംഭവങ്ങൾക്ക് പിന്നാലെ പ്രതിഷേധിച്ച കോൺ​ഗ്രസ് നേതാക്കളായ മാത്യു കുഴൽനാടൻ എംഎൽഎ, മുഹമ്മദ് ഷിയാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും എറണാകുളത്തും പ്രതിഷേധം ആരംഭിച്ചു. റോഡ് ഉപരോധിച്ചും കോൺ​ഗ്രസ് പ്രവ‍‌ർത്തകർ പ്രതിഷേധിക്കുന്നു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹ​മ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്തതിലാണ് എറണാകുളത്ത് പ്രതിഷേധം. ഡി സി ഓഫീസിന് മുന്നിലാണ് പ്രതിഷേധം. എൽദോസ് കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ ഉപവാസം തുടരുകയാണ്. ഇടക്കാല ജാമ്യം ലഭിച്ച മാത്യു കുഴൽനാടനും ഉപവാസ സമര വേദിയിലെത്തി.

നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര(70) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇന്ദിര മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടുപോയത് തെറ്റായ നടപടിയെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു.

കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലാണ് അറസ്റ്റ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉഫവാസ പന്തലിലെത്തി.

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ച സംഭവത്തില്‍ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടൻ എംഎല്‍എ, ഡീൻ കുര്യാക്കോസ് എംപി എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെയാണ് കേസ് എടുത്തത്.

ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎല്‍എ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേര്‍ന്ന് പൊലീസിനെ തടയുകയും പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുമുണ്ടായിരുന്നു.

Top