മകനെ കൊന്ന ശേഷം ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍

ഹൈദരാബാദ്: രണ്ട് വയസ്സുള്ള മകനെ കൊന്ന ശേഷം ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. രമേശ് (28) ആണ് അറസ്റ്റിലായത്. തെലങ്കാനയിലെ മൊയിനാബാദിലാണ് കേസിന് ആസ്പദമായ സംഭവം. മകന്റെ കഴുത്ത് മുറിച്ച് കൊന്ന ശേഷം രമേശ് ഭാര്യ ശോഭയെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യവിവാഹത്തില്‍ ശോഭയ്ക്ക് ഒരു മകനുണ്ട്. രമേശുമായുള്ള വിവാഹത്തില്‍ ശോഭയ്ക്ക് രണ്ടുവര്‍ഷം മുന്‍പ് ഒരു മകനുമുണ്ടായി. ഈ കുഞ്ഞിനെയാണ് കഴുത്ത് മുറിച്ച് കൊന്നത്. സംഭവസമയം രമേശ് മദ്യപിച്ചിരുന്നു. ശോഭയുടെ പിറന്നാള്‍ ദിവസമാണ് ദാരുണ സംഭവം നടന്നത്.

പിറന്നാള്‍ ആഘോഷത്തിന് ശോഭയും ശോഭയുടെ അമ്മയും തമ്മില്‍ പ്രാദേശിക ഭാഷയില്‍ സംസാരിച്ചിരുന്നു. രമേശ് കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് ശോഭയുടെ അമ്മ പരാതിപ്പെടാറുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ഭാര്യയും അമ്മയും തമ്മിലുള്ള സംസാരം തന്നെ പറ്റിയാണ് എന്ന് കരുതിയാണ് രമേശ് ഈ ക്രൂരക്യത്യം നടത്തിയത്. രമേശ് ജോലി ചെയ്യുന്ന സ്ഥലത്തെ സൂപ്പര്‍വൈസര്‍ ആയ റാം റെഡ്ഡി സംഭവ സമയം സ്ഥലത്തുണ്ടായിരുന്നു. ഭാര്യയെ കുത്തുന്നതില്‍ നിന്ന് രമേശിനെ തടയാന്‍ റാം ശ്രമിച്ചിരുന്നു. റാമിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രമേശിന്റെ അറസ്റ്റ്.

 

Top