ലഖ്നൗ: വിരൂപനാണെന്ന് ആരോപിച്ച് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ സാംബല്‍ സ്വദേശിനിയായ പ്രേംശ്രീയെയാണ് കോടതി ശിക്ഷിച്ചത്. 2019 ഏപ്രില്‍ 15-നാണ് ഭര്‍ത്താവ് സത്യവീങ് സിങ്ങിനെ പ്രേംശ്രീ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. സംഭവം നടന്ന് നാലുവര്‍ഷത്തിന് ശേഷമാണ് കേസിലെ ശിക്ഷാവിധി.
2015 ഏപ്രില്‍ 19-ന് വീട്ടില്‍ ഉറങ്ങികിടക്കുന്നതിനിടെയാണ് പ്രതി ഭര്‍ത്താവിനെ തീകൊളുത്തി കൊന്നത്. ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയ പ്രേംശ്രീ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ വാതില്‍പോലും തുറന്നുനല്‍കിയില്ല. ഒടുവില്‍ ഗുരുതരമായി പൊള്ളലേറ്റ സത്യവീര്‍ സിങ്ങിനെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേദിവസം മരിച്ചു. ഭര്‍ത്താവിന് കറുത്തനിറമായതാണ് അരുംകൊലയ്ക്ക് കാരണമായതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. കറുത്തനിറത്തിലുള്ള ഭര്‍ത്താവ് വിരൂപനാണെന്നാണ് പ്രേംശ്രീ പറഞ്ഞിരുന്നത്. ഇതിന്റെപേരില്‍ വിവാഹംബന്ധം വേര്‍പ്പെടുത്താനും ഇവര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിന്റെ നിറത്തെച്ചൊല്ലി വര്‍ഷങ്ങള്‍ നീണ്ട വഴക്കും പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശിക്ഷാവിധിക്ക് പിന്നാലെ ഇത് കള്ളക്കേസാണെന്നും സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃമാതാപിതാക്കള്‍ തന്നെ കേസില്‍ കുടുക്കിയതാണെന്നുമാണ് പ്രേംശ്രീ പ്രതികരിച്ചത്. അഞ്ചുവയസ്സുള്ള മകളെ വളര്‍ത്തേണ്ടതിനാലും സാമ്പത്തികപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷാകാലയളവ് കുറക്കാനായി പ്രതി അപ്പീലും നല്‍കിയിട്ടുണ്ട്. കേസിലെ ശിക്ഷാവിധിയില്‍ സംതൃപ്തിയുണ്ടെന്ന് സത്യവീര്‍ സിങ്ങിന്റെ പിതാവ് മഹേന്ദ്രസിങ് മാധ്യമങ്ങളോട് പറഞ്ഞു. അങ്ങേയറ്റത്തെ ക്രൂരതയ്ക്കാണ് തന്റെ മകന്‍ ഇരയായതെന്നും മകന് നീതി കിട്ടിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.