ചായയുണ്ടാക്കി തരാത്തത് ഭാര്യയെ മര്‍ദ്ദിക്കാനുള്ള കാരണമല്ല; ബോംബെ ഹൈക്കോടതി

മുംബൈ: ചായയുണ്ടാക്കി തന്നില്ല എന്നത് ഭാര്യയെ മര്‍ദ്ദിക്കാനുള്ള കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 35 കാരനായ ഭര്‍ത്താവിന് സെഷന്‍സ് കോടതി വിധിച്ച ശിക്ഷ ശരിവെച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 2013ലാണ് കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ ആറ് വയസ്സുകാരിയായ മകളുടെ സാക്ഷിമൊഴിയാണ് കേസില്‍ നിര്‍ണായകമായത്. 35കാരനായ സന്തോഷ് അക്തറാണ് കേസിലെ പ്രതി.

ചായയുണ്ടാക്കി കൊടുക്കാത്തിനെ തുടര്‍ന്ന് ഭാര്യയുമായുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ചുറ്റികയുടെ അടിയേറ്റാണ് ഭാര്യ മരിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ വകുപ്പ്. 10 വര്‍ഷം ശിക്ഷയാണ് ഇയാള്‍ക്ക് ലഭിച്ചത്.

നിങ്ങളുടെ സ്വത്തോ വസ്തുവോ അല്ല ഭാര്യ, സമത്വത്തെ അടിസ്ഥാനമാക്കിയുള്ള കൂട്ടാണ് വിവാഹം. ഇത്തരം കേസുകള്‍ അസാധാരണമല്ല. ലിംഗ അസമത്വത്തെയും പുരുഷമേധാവിത്തത്തെയുമാണ് ഇത്തരം കേസുകള്‍ പ്രതിനിധാനം ചെയ്യുന്നത്. സ്ത്രീ പുരുഷന്റെ സ്വത്താണെന്ന ധാരണ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

ലിംഗ അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ അടുക്കള ജോലി ചെയ്യേണ്ടത് സ്ത്രീയാണെന്ന ധാരണയും ശക്തമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രേവതി മോഹിതെ ദെരെയാണ് വിധി പുറപ്പെടുവിച്ചത്. മധ്യകാല ധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അവര്‍ വ്യക്തമാക്കി.

Top