‘കാമുകൻ കൊടുത്ത വിഷം ഭാര്യ ഹോർലിക്‌സിൽ ചേർത്ത് ഭർത്താവിന് നൽകി; പരാതി

തിരുവനന്തപുരം: കാമുകനൊപ്പം ചേർന്ന് ഭാര്യ ഹോർലിക്‌സിൽ വിഷം ചേർത്ത് നൽകിയെന്ന കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തു. നെയ്യാറ്റിൻകര പോലീസാണ് കേസെടുത്തത്. സംഭവത്തിൽ പാറശ്ശാല പോലീസിന് ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാനോ അന്വേഷണത്തിനോ തയ്യാറായിരുന്നില്ല. പാറശ്ശാലയിൽ ഷാരോൺ എന്ന യുവാവിന് കാമുകി കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ സംഭവമുണ്ടായതിന് പിന്നാലെ കെ.എസ്.ആർ.ടി.സി ഡ്രൈവറായ സുധീർ വീണ്ടും പരാതി ഉന്നയിക്കുകയായിരുന്നു. 2018 ജൂലായിലാണ് തന്നെ കൊലപ്പെടുത്താൻ ഭാര്യ ഹോർലിക്‌സിൽ വിഷം നൽകിയതെന്നാണ് പരാതി.

ഭാര്യ ശാന്തിയും കാമുകൻ മുരുകനും തമിഴ്‌നാട് ശിവകാശി സ്വദേശികളാണ്. ശാന്തി വീടു വിട്ടിറങ്ങി എട്ടു മാസങ്ങൾക്ക് ശേഷം വസ്ത്രങ്ങൾ മാറ്റുന്നതിനിടെയാണ് സിറിഞ്ചും നീഡിലും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്. നേരത്തെ ശാന്തി വീട്ടിലുണ്ടായിരുന്നപ്പോൾ ഇവിടെ നിന്ന് ഹോർലിക്സ് കഴിച്ച ശേഷം പുറത്ത് പോയപ്പോൾ തലവേദനയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു.തുടർന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടുന്നതായും സുധീർ പറയുന്നു. അതിന് മുമ്പും തലകറക്കവും മറ്റും ഉണ്ടായിട്ടുണ്ട്. അലുമിനിയം ഫോസ്ഫെയ്ഡ് ശരീരത്തിൽ ചെന്നാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ തന്നെയായിരുന്നു സുധീറിനുണ്ടായിരുന്നതെന്ന മെഡിക്കൽ റിപ്പോർട്ടുകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്.

തന്നെ കൊലപ്പെടുത്താനുള്ള വിഷവും മറ്റു ഉപകരണങ്ങളും മുരുകൻ കൂറിയറായി തമിഴ്‌നാട്ടിൽ നിന്നയച്ചു നൽകിയതാണെന്നും സുധീർ ആരോപിക്കുന്നു. ഇതിന് തെളിവുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്.

Top