ദില്ലിയില്‍ ഭാര്യയെ മരത്തടികൊണ്ട് അടിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു.മധ്യ ദില്ലിയിലെ ഹൗസ് ഖാസി മേഖലയില്‍ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. 30കാരിയായ അഫ്രീന്‍ നാജ് ആണ് കൊല്ലപ്പെട്ടത്. മരത്തടികൊണ്ടുള്ള അടിയേറ്റതിനെതുടര്‍ന്ന് മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അഫ്രീനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഉച്ചയോടെ ഫോണ്‍കാള്‍ ലഭിച്ചതിനെതുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയായ അഫ്രീന്റെ ഭര്‍ത്താവ് സല്‍മാന്‍ ജവഹറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

പത്തുവര്‍ഷം മുമ്പാണ് അജ്‌മെരി ഗേറ്റിലെ ഷാഹ് ഗജ് സ്വദേശിനായായ അഫ്രീന്‍ നാജും ജവഹറും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ഇരുവരും തമ്മില്‍ പലപ്പോഴായി തര്‍ക്കമുണ്ടായിരുന്നുവെന്നും സന്തോഷകരമായ ജീവിതമായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ജവഹര്‍ പലപ്പോഴായി അഫ്രീനോട് മോശമായിട്ടാണ് പെരുമാറിയിരുന്നത്. ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. വെള്ളിയാഴ്ചയും അഫ്രീനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ ജവഹര്‍ മരത്തടികൊണ്ട് അഫ്രീന്റെ തലക്കടിക്കുകയായിരുന്നു.

അടിയേറ്റ അഫ്രീന്‍ താഴെ വീഴുകയായിരുന്നു. സംഭവം അറിഞ്ഞ അയല്‍ക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. കൊലപാതകത്തിനാണ് പൊലീസ് കേസെടുത്തത്. ഫോറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി തെളിവുശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ഔട്ടര്‍ ഡല്‍ഹിയിലെ ഭല്‍സ്വ ഡയറിയില്‍ ഭാര്യയെ വിറകുതടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ സംഭവവും നടന്നിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ ഭക്ഷണം തയാറാക്കി വെക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ആസാദ്പൂര്‍ മാണ്ഡിയില്‍ ചായക്കട നടത്തുന്ന ബജ്രംഗി ഗുപ്തയാണ് ഭാര്യ പ്രീതിയെ കൊലപ്പെടുത്തിയത്.

Top