പി സി ജോർജിന് പിന്തുണയുമായി ഭാര്യയും മരുമകളും

പി സി ജോർജ് നിരപരാധിയെന്ന് ഭാര്യ ഉഷ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി മനപൂർവം കേസിൽ കുടുക്കുന്നതാണ്. പിണറായി വിജയനിൽ നിന്ന് പണം വാങ്ങിയാണ് സോളാർ കേസ് പ്രതി പരാതി നൽകിയിരിക്കുന്നതെന്നും ഉഷ ആരോപിച്ചു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ഉഷയുടെ പ്രതികരണം.

സോളാർ കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോർജിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പരാതിക്കാരിക്കെതിരെ ആഞ്ഞടിച്ച് ഭാര്യ ഉഷ.  സോളാർ കേസ് പ്രതി ഇത്രയും നാൾ പറഞ്ഞത് തന്നെ ആരെങ്കിലും പീഡിപ്പിക്കാത്തതായി ഉണ്ടെങ്കിലത് പി സി ജോർജ് ആണെന്നായിരുന്നു. എന്നിട്ടാണിപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നത് എന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു. ജോർജ് എല്ലാവരെയും മോനെ, മോളെ എന്നേ വിളിക്കാറുള്ളു. ഫോൺ സംഭാഷണം തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഭാര്യ അറിയിച്ചു. അതേസമയം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ അറിവോടെയുള്ള ആസൂത്രിത നീക്കമാണിതെങ്കിൽ തികച്ചും അപലപനീയമാണിതെന്ന് പി സി ജോർജിന്റെ മരുമകൾ പറഞ്ഞു. സത്യം പറഞ്ഞത് കൊണ്ടാണ് ജോർജിന് ഇത് നേരിടേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്.

Top