തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുന്നു; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുന്നു. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ടാണ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ കാലവര്‍ഷം ശക്തമായതിന് പിന്നാലെ തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സര്‍വ്വീസ് നവംബര്‍ 16 വരെ നിര്‍ത്തി വച്ചിരിക്കുകയാണ്. അതേസമയം, കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ഇന്ന് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ രണ്ട് ദിവസത്തോളം സമയമെടുക്കും. ഏറ്റവും അവസാനമായി കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ള സൂചന പ്രകാരം നവംബര്‍ 16 വ്യാഴാഴ്ചയാകും മധ്യബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുകയെന്നാണ് സൂചന. ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്.

Top