എല്ലാ സംസ്ഥാനങ്ങളിലും എത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂരില്‍ എത്തുന്നില്ല; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികള്‍ക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് ശക്തമാകുന്ന പൊതുജന വികാരത്തെ അതിജീവിയ്ക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പ്രധാനമന്ത്രിയുടെ റാലികളുടെ കാരണം. സംസ്ഥാനങ്ങളിലെല്ലാം പ്രധാനമന്ത്രി നുണ വാരി വിതറുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് വിമര്‍ശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിക്കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂരില്‍ എത്തുന്നില്ലെന്നും കോണ്‍ഗ്രസ് ചോദിച്ചു.

മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം നടത്തി റാലിയില്‍ കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അര്‍ബന്‍ നക്സലുകളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും വനിതാ സംവരണ ബില്ലിനെ തടയാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില അര്‍ബന്‍ നക്സലുകള്‍ കോണ്‍ഗ്രസിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് തുടര്‍ച്ചയായി നിലംപതിക്കുന്നതിന്റെ കാരണം ഇതാണെന്നും മോദി കുറ്റപ്പെടുത്തി.

പിന്നാലെ കോണ്‍ഗ്രസ് തന്നെ പ്രതികരണവുമായി രംഗത്തെത്തി. വനിതാ സംവരണ ബില്ലിനെ എതിര്‍ത്തെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി ‘സര്‍ട്ടിഫൈഡ് നുണയന്‍’ ആണെന്നായിരുന്നു മറുപടി. 51 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി 44 തവണ കോണ്‍ഗ്രസിനെ പരാമര്‍ശിച്ചുവെന്നും എന്നാല്‍ 18 വര്‍ഷത്തെ ഭരണത്തില്‍ ബിജെപി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Top