ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍വ്വം ‘ബിഹാറി മയം’; ആരെ തുണയ്ക്കും പൂര്‍വ്വാഞ്ചലികള്‍?

കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമെത്തിയ ആളുകള്‍ക്ക് രാജ്യതലസ്ഥാനത്ത് വിവേചനം നേരിടേണ്ടി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഡല്‍ഹിയുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക നിലപാട് നിശ്ചയിക്കുന്ന ശക്തികേന്ദ്രമായി പൂര്‍വ്വാഞ്ചലികള്‍ മാറിക്കഴിഞ്ഞു. ഡല്‍ഹി വോട്ടര്‍മാരിലെ 30-32 ശതമാനം വോട്ടര്‍മാരും പൂര്‍വ്വാഞ്ചലികളാണെന്നത് തന്നെയാണ് ഈ വിഭാഗത്തിന്റെ ശക്തി.

ഈ വോട്ടുകളുടെ സമ്പൂര്‍ണ്ണ അവകാശികളായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസ്. മഹാബല്‍ മിശ്രയെ പോലുള്ള നേതാക്കളാണ് ഇതിന് വഴിയൊരുക്കിയത്. എന്നാല്‍ മിശ്രയും, മകന്‍ വിനയ് മിശ്രയും ആം ആദ്മിയില്‍ ചേര്‍ന്നിരിക്കുന്നു. ഡല്‍ഹിയില്‍ എന്ത് പ്രശ്‌നം നേരിട്ടാലും പൂര്‍വ്വാഞ്ചലികള്‍ മിശ്രയുടെ അടുത്താണ് എത്തുന്നത്.

ഡല്‍ഹിയില്‍ അധികാരം പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവരുടെ വോട്ട് അനിവാര്യമാണ്. ഈ വര്‍ഷം എഎപി 12 പൂര്‍വ്വാഞ്ചല്‍ സ്ഥാനാര്‍ത്ഥികളെയാണ് വിജയം പ്രതീക്ഷിച്ച് മത്സരിക്കാന്‍ ഇറക്കുന്നത്. ഈ വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് ബിജെപിയും ശക്തമായി രംഗത്തുണ്ട്. 2015ല്‍ കെജ്രിവാള്‍ ആഞ്ഞടിച്ചപ്പോള്‍ ഡല്‍ഹിയില്‍ അടിവേര് ഇളകിയപ്പോഴാണ് ബിജെപിക്ക് ഈ വോട്ടുകളുടെ പ്രാധാന്യം പിടികിട്ടിയത്.

ഇതിന്റെ ഭാഗമായാണ് ഗായകന്‍ കൂടിയായ മനോജ് തിവാരി ബിജെപി ഡല്‍ഹി അധ്യക്ഷനായത്. 2015ല്‍ പൂര്‍വ്വാഞ്ചല്‍ ബന്ധമുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളെ മാത്രമാണ് ബിജെപി നിര്‍ത്തിയത്. ഇക്കുറി 8 സ്ഥാനാര്‍ത്ഥികളെ ബിജെപി രംഗത്തിറക്കുന്നു. 27 അസംബ്ലി സീറ്റുകളില്‍ വിജയം നിര്‍ണ്ണയിക്കാന്‍ ഈ വിഭാഗത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Top