‘100 ദിവസം നീണ്ട് നില്‍ക്കുന്ന വില്ലന്‍ ചുമ’; മുന്നറിയിപ്പുമായി യു.കെ ആരോഗ്യ വിദഗ്ധര്‍

ലണ്ടന്‍: യു.കെയിലുടനീളം പടരുന്ന വില്ലന്‍ ചുമയില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന വില്ലന്‍ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോള്‍ കാണപ്പെടുന്നത്. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഈ രോഗത്തില്‍ 250% ന്റെ വര്‍ധനയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിര്‍ത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും.

ഈ വര്‍ഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ് ഇത്. ബോര്‍ഡിടെല്ല പെര്‍ട്യൂസിസ് ബാക്ടീരിയയാണ് വില്ലന്‍ ചുമയ്ക്ക് പിന്നിലെ വില്ലന്‍. കുട്ടികളുടെ ജീവന് ഒരുകാലത്ത് വലിയ ഭീഷണിയായിരുന്ന വില്ലന്‍ ചുമയ്ക്കെതിരെ, 1950 കളില്‍ വാക്സിന്‍ വന്നതോടെ ഒരു പരിധി വരെ കുറഞ്ഞു.

കുഞ്ഞുങ്ങളെ മാത്രമല്ല, മുതിര്‍ന്നവരേയും വില്ലന്‍ ചുമ ബാധിക്കും. ഹെര്‍ണിയ, ചെവിയില്‍ ഇന്‍ഫെക്ഷന്‍, തനിയെ മൂത്രം പോവുക എന്നിവയ്ക്ക് വില്ലന്‍ ചുമ കാരണമാകാറുണ്ട്. കടുത്ത വില്ലന്‍ ചുമ ഛര്‍ദിക്കും, വാരിയല്ലുകള്‍ തകരുന്നതിനും വരെ കാരണമായേക്കാമെന്ന് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് അറിയിച്ചു. വില്ലന്‍ ചുമയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും കുട്ടികള്‍ക്കായി വാക്സിനുണ്ടെന്നും എന്‍എച്ച്എസ് അറിയിച്ചു.

Top