മങ്കി പോക്സ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ഡബ്ല്യുഎച്ച്ഒ

ജനീവ: മങ്കി പോക്സ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പിൻവലിച്ചു. രാജ്യാന്തരതലത്തിൽ മങ്കി പോക്സ് ഇപ്പോഴും പടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാലാണ് അടിയന്തരാവസ്ഥ പിൻവലിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ചിരുന്ന ആഗോള അടിയന്തരാവസ്ഥ പിൻവലിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ആശ്വസകരമായി ലോകാരോഗ്യ സംഘടനയുടെ ഈ പ്രഖ്യാപനവും.

വിദഗ്ധരടങ്ങിയ പാനലിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മങ്കിപോക്സ് വ്യാപനം അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്ന് ബുധനാഴ്ച ചേർന്ന യോഗത്തിലും അഭിപ്രായമുയർന്നിരുന്നു. അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും മങ്കി പോക്സിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ടെഡ്രോസ് അഡാനം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈയിലാണ് മങ്കിപോക്സ്, ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.

Top