ഓണ്‍ലൈന്‍ സൗഹ്യദം; വനിതാ സുഹ്യത്തിനെ തേടിയെത്തിയ 68നെ പൊലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിട്ടു

കൂത്തുപറമ്പ്: ഫോണിലൂടെ പരിചയപ്പെട്ട വനിതാസുഹൃത്തിനെ തേടി കൂത്തുപറമ്പിലെത്തിയ എറണാകുളം ഞാറയ്ക്കല്‍ സ്വദേശിയായ 68കാരന്‍ ആളെ കണ്ടെത്താനാകാതെ വട്ടംകറങ്ങി. വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് 68കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പൊലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിട്ടു.

മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പൊലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു.

മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്. ഭര്‍ത്താവ് മരിച്ച യുവതിയെ സാമ്പത്തികമായി സഹായിക്കാമെന്ന് കരുതി, കാര്യങ്ങള്‍ നേരിട്ടറിയാനാണ് കൂത്തുപറമ്പിലെത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പൊലീസ് ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെല്ലാം സത്യമാണെന്നും എന്നാല്‍ നേരിട്ട് വരാന്‍ താത്പര്യമില്ലെന്നും യുവതി പറഞ്ഞു. ഒടുവില്‍ വീട്ടിലെത്താനുള്ള വണ്ടിക്കൂലി നല്‍കി പൊലീസ് ഇയാള്‍ പറഞ്ഞയച്ചു.

Top