വരാന്‍ പോകുന്ന കൊവിഡ് വകഭേദങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന കൊവിഡ് വകഭേദങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ മുഖ്യ ആരോഗ്യ വിദഗ്ദ്ധ സൗമ്യ സ്വാമിനാഥന്‍. കൊവിഡ് അവസാനിച്ചിട്ടില്ലെന്നും ലോകം ഇനിയും പുതിയ വകഭേദങ്ങളെ നേരിടേണ്ടിവരുമെന്നും അവര്‍ മുന്നിറിയിപ്പ് നല്‍കി.

വൈറസിന് പരിണാമം സംഭവിക്കുന്നുണ്ടെന്നും അതിനാല്‍ കൂടുതല്‍ വകഭേദങ്ങള്‍ ഉണ്ടാകുമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഇവ കൂടുതല്‍ അപകടകാരിയാകാനുള്ള സാദ്ധ്യതയുണ്ടെന്നും, അത് കണ്ടെത്താനുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിനൊപ്പം വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഒമിക്രോണിനെക്കാള്‍ ഭീകരമായ വകഭേദങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് ലോകാരോഗ്യസംഘടനയിലെ ഒരു ആരോഗ്യവിദഗ്ദ്ധ മരിയ വാന്‍ കെര്‍ഖോവ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പുതിയ വകഭേദങ്ങളെ കുറിച്ച് നിരീക്ഷിച്ചു വരികയാണെന്നും അത് നിലവിലുള്ള വകഭേദങ്ങളെക്കാള്‍ മാരകമാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമിക്രോണ്‍ ഭീതി രാജ്യത്ത് കുറഞ്ഞു വരുന്നതിനിടെയാണ് മരിയ ഇക്കാര്യം അറിയിച്ചത്.

ലോകം കൊവിഡ് വൈറസിന്റെ അവസാനത്തിലേയ്ക്ക് എത്തിയിട്ടില്ലെന്നും നിരവധി വകഭേദങ്ങള്‍ ഇനിയും ഉണ്ടാകുമെന്നുമാണ് മരിയ അറിയിച്ചത്. രോഗവ്യാപനം തടയുന്നതിന് എല്ലാവരും വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞിരുന്നു.

Top